Posted tagged ‘രാഷ്ട്രീയം’

അമേരിക്ക റിട്ടേണ്‍ഡ് പഞ്ചായത്ത്‌ പ്രസിടന്റ്റ്‌

ഏപ്രില്‍ 26, 2010
എനിക്കൊരാലോചന.. കല്യാണ ആലോചനയല്ല കേട്ടോ. ഇത് വേറൊന്നാണ്‌. ഏതായാലും ഞാന്‍ അമേരിക്കന്‍ വാസം ഒക്കെ മതിയാക്കി നാട്ടിലോട്ടു തിരിച്ചു പോവാന്‍ തീരുമാനിച്ചല്ലോ. നമ്മുടെ എന്ട്രി കലക്കണം. എന്നാലെ ഒരു ഇതുള്ളൂ. പല പല വഴികള്‍ ആലോചിച്ചു. ഒരു എം എ ധവാന്‍ സ്റ്റൈലില്‍ നിക്കറും ഇട്ടോണ്ട് പോയാലോ എന്ന് മുതല്‍ പ്ലാനിങ്ങിന്റെ അഭാവത്തെ കുറ്റം പറഞ്ഞ് ലുഫ്താന്‍സയുടെ ടാഗ്-കളയാത്ത-ബാഗും തൂക്കി കുറെ കാലം നടക്കുന്ന ആ പോസ്റ്റ്‌ മോഡേണ്‍ ഐ ടി സ്റ്റൈല്‍ വരെ പരിഗണിച്ചു. പക്ഷെ അതിനൊന്നും ആ അത് കിട്ടുന്നില്ല.  ലേത്?

അങ്ങനെ ചിന്താനിമഗ്നനായി ഇരിക്കുമ്പോഴാണ് ബള്‍ബ് കത്തിയത്.  “അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അങ്ങോട്ട്‌ മത്സരിച്ചാലോ” എന്ന ചിന്ത.  അല്പം റിസ്കുള്ള പണിയാണ്.  പലരും പറഞ്ഞു വേണ്ടെന്ന്. പക്ഷെ ഞാന്‍ ഏതാണ്ട് തീരുമാനിച്ച പോലെയാണ്.
പ്രൊജക്റ്റ്‌ മാനേജര്‍ ആയി പ്രൊമോഷന്‍ ചോദിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് ഇനി ഇവിടെ തുടരാന്‍  ധാര്‍മികമായി അവകാശമില്ല എന്ന് മനസ്സിലാക്കിയത്‌ കൊണ്ട് ഞാന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയിറങ്ങിയാതാണെന്ന്  ചില അലവലാതികള്‍ അടക്കം പറയുന്നുണ്ട്. പക്ഷെ അതൊന്നുമല്ല കാര്യം.
ഒന്നാമതായി എനിക്കെന്റെ ഗ്രാമമായ മേപ്പയൂര്‍ പഞ്ചായത്തിനോട്  ഒരു വല്ലാത്ത അടുപ്പമാണ്. രണ്ടു മൂന്നു കൊല്ലം അമേരിക്കയില്‍ ജീവിച്ച എന്നെ പോലെ ഉള്ള ഒരു വിശ്വ പൌരന്‍ നാട്ടില്‍ തിരിച്ചെത്തുന്നു എന്ന് കേട്ടപ്പോ തന്നെ അവിടത്തെ “പുതിയ മേപ്പയൂരി” ന്റെ പ്രതിനിധികള്‍ എനിക്ക് ഇമെയില്‍ അയച്ചിരുന്നു. (സത്യമായിട്ടും.. ഗള്‍ഫില്‍ നിന്ന് മൂന്നു പേരും, അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ആറു പേര് വീതവും. പിന്നെ ബംഗ്ലൂരില്‍ പണിയെടുക്കുന്ന അഞ്ചാറു ഐ. ടി ക്കാരും.  പരിച്ഹേദം  തന്നെ കേട്ടാ..)
ഇനി ഇതിന്റെ പേരില്‍ ചില ഊളകള്‍ പ്രശ്നമുണ്ടാക്കും. അവരെ നേരിടാന്‍ വേണ്ടി ഞാന്‍ ചില ലാ പായിന്റുകള്‍ നോക്കി വെച്ചിട്ടുണ്ട്. ഒപ്പം എന്റെ ഒരു മോദാസ് ഒപ്പരാണ്ടിയും നിങ്ങളോടായത് കൊണ്ട് പറഞ്ഞു തരാം. ആരോടും പറയരുത്..
നായരാണ്. (  ദല്‍ഹി നായരെന്നും അമേരിക്കന്‍ നായരെന്നും ഒക്കെ ചില കെളവന്മാര്‍ വിളിക്കും. കാര്യമാക്കേണ്ട.)
നല്ല വിദ്യാഭ്യാസം. വെല്‍ എജുക്കേറ്റഡ്‌  എന്ന് മിഡില്‍ ക്ലാസ് ഭാഷയിലും  പറയാം. നിലവിലുള്ള ആളുകള്‍ക്കൊക്കെ “ഏറിപ്പോയാല്‍ അഞ്ചാം ക്ലാസ്സെന്ന്‍” പറഞ്ഞു പരത്താന്‍ കുറച്ചു ന്യൂ ഇന്ത്യന്‍സിനെ സംഘടിപ്പിക്കണം. അതത്ര വലിയ പ്രശ്നമല്ല. നേരത്തെ പറഞ്ഞ ഇമെയില്‍ ഗടികള്‍ മതിയാകും.
കാണാന്‍ നല്ല ഗ്ലാമര്‍. എന്റെ ഫോട്ടോ കണ്ടപ്പോ തന്നെ ഒരമ്മച്ചി പറഞ്ഞത്രേ:  “ഇവന്‍ തന്നെ ഇനി മേപ്പയൂരിന്റെ മുത്ത്. അടുത്ത പ്രസിഡന്റ്‌ ഇവന്‍ തന്നെ..”  അല്പമെങ്കിലും  സുന്ദരനായ ഒരുത്തനെ എനിക്കെതിരെ  കണ്ടു പിടിക്കാന്‍ പ്രതിപക്ഷം തെക്ക് വടക്ക് നടന്നു തുടങ്ങിയെന്നും ചില സംസാരങ്ങള്‍ കേട്ട്. കിട്ടാന്‍ വഴിയില്ല. അവിടെയുള്ള ബ്ലഡി ഫൂള്‍സ് ഒക്കെ വെയില്‍ കൊണ്ട് കരുവാളിച്ച മോന്തയുള്ളവരല്ലെ.
ഖദറിന്റെ തുണി വാങ്ങാന്‍ ഇപ്പോഴേ പറഞ്ഞിട്ടുണ്ട്. ഷാള്‍ പിന്നെ അണികള്‍ തന്നോളും. ഞാന്‍ അച്ചടി ഭാഷ സംസാരിക്കുന്നു എന്നത് ഒരു പോരായ്മയായി എതിരാളികള്‍ വല്ലാതെ പ്രചരിപ്പിക്കും എന്ന് എന്റെ സുഹൃത്ത് രാജപ്പന്‍ ഇന്നലെ കൂടി മുന്നറിയിപ്പ് തന്നിരുന്നു. അവന്‍ കൊള്ളാം. അവനെ എന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആക്കിയാലോ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്. അപ്പൊ പറഞ്ഞു വന്നത് അച്ചടി ഭാഷ. “പ്രസിടന്റായി കഴിഞ്ഞാല്‍ പിന്നെ കോഴികോട്ടും തിരുവനന്തപുരത്തും ഒക്കെ പോയി മേപ്പയൂര്‍ ഭാഷയില്‍ “വന്നിക്കി”  “പോയിക്കി”  “കണ്ടിക്കി”  എന്നൊക്കെ പറഞ്ഞാ കാര്യം നടക്കുമോ? ” ഇതായിരിക്കും എന്റെ ലാ പായിന്റ്. രാജപ്പനാണ് ഇതും പറഞ്ഞു തന്നത്. പയ്യന്‍ കൊള്ളാം ല്ലേ.
നമ്മുടെ സ്വന്തം കളിയായ കുട്ടിയും കോലും പ്രോത്സാഹിപ്പിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തും. നമ്മുടെ ചില ടീംസ് ഒക്കെ ഉണ്ട്. അവരെയെല്ലാം നിര്‍ബന്ധിച്ചാല്‍ ഒരു ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്‌ തുടങ്ങാവുന്നത്തെ ഉള്ളൂ. ഞാന്‍ ഒരു പാവപ്പെട്ടവന്‍ അല്ലെ , അത് കൊണ്ട് ചില്ലറ ഏകോപനവും ‘ബ്ലെസിംഗും’ ഒക്കെയായി അങ്ങനെ നില്‍ക്കും. അല്ലാതെ നമ്മുടെ കയ്യില്‍ എവിടുന്നു കാശ്?
അങ്ങനെ നമ്മുടെ ക്ലബ്‌ വന്നാല്‍ പിന്നെ വികസനം വയരിളക്കം പോലെ വരും. പിടിച്ചാല്‍ കിട്ടില്ല.
പുറം രാജ്യത്തൊക്കെ കറങ്ങി നടന്ന തനിക്കെന്താടോ ഇപ്പൊ മേപ്പയൂരിനോട് ഒരു സ്നേഹം എന്നൊക്കെ ചില ദോഷൈകദൃക്കുകള്‍ ചോദിക്കും. അതറിയാം. അപ്പൊ ലവന്മാര്‍ക്ക് ഞാന്‍ എന്റെ ചില ബ്ലോഗുകള്‍ കാണിച്ചു കൊടുക്കും. ഇത്രേം വല്യ എഴുത്തുകാരനാണെന്ന് അവരും അറിയട്ടെന്ന്. പക്ഷെ ഇതെല്ലം നടക്കണമെങ്കില്‍ കുറെ ന്യൂ ഇന്ത്യന്‍സിനെ സംഘടിപ്പിക്കണം. ഇനി നമ്മള്‍ അല്ലറ ചില്ലറ നീക്കുപോക്കുകള്‍ ഒക്കെ ചെയ്താലും അതൊക്കെ അതിന്റെ ആ ഒരു സ്പിരിട്ടിലെടുക്കാന്‍ അറിയുന്നവന്മാരെ. എന്തൊക്കെയായാലും കുട്ടിയും കോലും വളര്ത്താനല്ലേ? അത് മനസ്സിലാവണമെങ്കില്‍  മിനിമം ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പടി  കടക്കണം. അതുമല്ലെങ്കില്‍ ഐ.ടി യില്‍ പണിയെടുക്കണം. ഏറ്റവും കുറഞ്ഞതു സായിപ്പിനെ കാണുമ്പോ കവാത് മറന്നു പോവുന്ന ആ മുട്ടിടി വേണം.
ഇതൊന്നുമില്ലാത്ത കണ്‍ട്രികള്‍ ഒരുപാടുള്ള നാടാണ് എന്നറിയാം. എന്നാലും നാട്ടിലെ മാന്യന്മാര്‍ നമ്മളെ എതിര്‍ക്കില്ല. സപ്പോര്‍ട്ട് ബിജിന്‍ ഡോട്ട് കോം എന്ന സൈറ്റ് ഇപ്പോഴേ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആവശ്യം വരുമ്പോ വാട്ടര്‍ഫാള്‍ മോഡല്‍ വേണോ എന്നൊക്കെ ആലോചിക്കാന്‍ സമയം ഉണ്ടാവില്ല. അത് കൊണ്ട് അതിന്റെ പണിയൊക്കെ ഇപ്പോഴേ തീര്‍ത്തു.
കൂതറ മലയാളീസിനെ പറ്റി ഓര്‍ക്കുമ്പോ തന്നെ ഒരിതാണ്. സിലിക്കന്‍ വാലിയിലെ സായിപ്പന്മാരോടു കാലിന്മേല്‍ കാല്‍ കയറി വെച്ച് വര്‍ത്തമാനം പറയുന്ന എന്നെ പോലെ  ഒരു പ്രസിഡന്റിനെ അവര്‍ ഡിസര്‍വ് ചെയുന്നില്ല എന്നതാണല്ലോ സത്യം. എന്നാലും അവര്‍ക്ക് വേണ്ടി എന്റെ വക ഒരു ഔദാര്യം. മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു.
ഇതൊന്നും ആരോടും പറയരുത്‌ കേട്ടോ.. മരിച്ചവരോ, ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കനിരിക്കുന്നവരോ ആയ ആരെങ്കിലും ആയി ഈ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല.

തരൂരും ചില സത്യങ്ങളും

ജനുവരി 10, 2010
ചില സത്യങ്ങള്‍. പരമമായ ചില സത്യങ്ങള്‍. അതിങ്ങനെ ഒരു വിധം എല്ലാവര്‍ക്കും അറിയുന്നതൊക്കെ തന്നെയാണ്‌. എന്നാലും ആരും അങ്ങനെ വിളിച്ചു കൂവി നടക്കില്ല. അപ്രിയ സത്യമായതു കൊണ്ടാവണം, കേള്‍ക്കാനും പലരും തയ്യാറല്ല. അങ്ങനെ കാലം കഴിക്കുന്നതിനിടെയാണ്‌ ഒരു സത്യവാന്‍ അവതരിക്കുന്നത്. അവതാരം എന്നു തന്നെ ഞാന്‍  പറയും. നൂലിലോ മറ്റോ കെട്ടിയിറക്കി എന്നൊക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പറയുമായിരിക്കും. ഡല്‍ഹി നായരെന്ന് പണിക്കരമ്മാവനും പറയും. പക്ഷേ അങ്ങനെ കൊച്ചാക്കാന്‍ നമ്മളില്ലേ..


പുതിയ സന്ദര്‍ശക വീസാ ചട്ടങ്ങള്‍ക്കെതിരേ റ്റ്വിറ്ററില്‍ “ആഞ്ഞടിച്ച” ആ ധീരന്‌ ആരാധകരുടെ എണ്ണം വീണ്ടും കൂടി. കോണ്‍ഗ്രസ്സുകാര്‍ പതിവു പോലെ വാളെടുത്തു. “തലയിരിക്കുമ്പൊ വാലാടേണ്ട”  എന്ന് കൃഷ്ണ മന്ത്രി.    രാഷ്ട്രീയക്കാരനല്ലാത്ത തരൂരിന്‌ അരാഷ്ട്രീയക്കുഞ്ഞുങ്ങളുടെ അതിഭയങ്കര പിന്തുണ. “സത്യം പറഞ്ഞവനെ ക്രൂശിക്കുന്നേ” എന്നായി നിലവിളി.
അതിലാരും തന്നെ ചോദിച്ചില്ല “ഇതൊക്കെയാണ്‌ ഇവിടെ പരിപാടിയെന്ന് വരുന്നതിനു മുന്‍പേ അറിയാമായിരുന്നില്ലേ?” എന്ന്. ഒരു സുപ്രഭാതത്തില്‍ ഖദറിട്ടപ്പോഴും പിറ്റേന്ന് പത്രികയും സമര്‍പ്പിച്ച് തിരഞ്ഞെടുപ്പിനു നിന്നപ്പോഴും മന്ത്രിപ്പണി തന്നെയായിരുന്നല്ലോ ലക്ഷ്യം. സത്യം തുറന്നു പറയാനായിരുന്നെങ്കില്‍ ഒരുപാട് വഴികള്‍ വേറെയുണ്ടല്ലോ. സുതാര്യതയാണ്‌ ലക്ഷ്യമെങ്കില്‍ ഇനി വിദേശകാര്യ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെല്ലാം – എല്ലാം – പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ എത്തിച്ചു കൊടുക്കാന്‍ ഒരു റ്റ്വിറ്റര്‍ എക്കൗണ്‍ട് തുടങ്ങാല്ലോ.. അവിടെ റ്റ്വീറ്റുന്നത് പക്ഷേ അവനവന്‌ തോന്നുന്നത് ‘മാത്രം’ ആയിരിക്കരുത്. സത്യവും സുതാര്യതയും ഇട്ടാ വട്ടത്തില്‍ ഒതുക്കരുതല്ലോ.  ചേട്ടന്‍ മന്ത്രി പറഞ്ഞതും കേട്ട് മിണ്ടാതിരുന്നപ്പോ ആരാധകരുടെ ഒച്ചപ്പാടൊന്നും വലുതായി കേട്ടില്ല. സത്യത്തിനൊന്നും പഴയ വിലയില്ലെന്നേ..


ഇപ്പോ ദേ ആശാന്‍ മറ്റൊരു സത്യവുമായി വന്നിരിക്കുന്നു. ഗാന്ധിയും നെഹ്റുവും  ഇന്ത്യന്‍ വിദേശകാര്യ നയം മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ ഒരു റണ്ണിംഗ് കമന്ററി പോലെയാണ്‌ രൂപപ്പെടുത്തിയത് എന്ന് പ്രസംഗിച്ചിരിക്കുന്നു. വാളുമായി വീണ്ടും കാങ്ക്രസ്സ് ഇറങ്ങി. ആരാടാ നെഹ്രുവിനെ പറ്റി പറഞ്ഞത്. അദ്ദേഹം കാട്ടിത്തന്ന പാതയിലൂടെ വളരെയധികം കഷ്റ്റപ്പെട്ടിട്ടാണെങ്കിലും രാജ്യത്തെ ഒരുവിധം ഞങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ്‌ ഒരുത്തന്‍ വേണ്ടാതീനം പറയുന്നത്. ഇതൊക്കെ നമ്മള്‍ “നാലതിരുകള്‍ക്കുള്ളില്‍” ഇരുന്നു കൊണ്ട് പറയേണ്ടതല്ലേ. ഖദറൊക്കെയാണ്‌ വേഷമെങ്കിലും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ്‌ കാങ്ക്രസ്സില്‍ പലര്‍ക്കും. പലര്‍ എന്നാല്‍ സ്വന്തമായി എന്തെങ്കിലും ഒരു  അഭിപ്രായമുള്ള ചിലരില്‍ പലര്‍ എന്നര്‍ത്ഥം.


കാര്യങ്ങളുടെ മൊത്തം ഒരു കിടപ്പ് പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സും തരൂരൂം കൂടി നടത്തുന്ന ഈ റ്റോം ആന്‍ഡ് ജെറി കളി മനസ്സിലാകും. തരൂര്‍ ചില സത്യങ്ങള്‍ വിളിച്ചു പറയും. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കും. അഞ്ചാറ് ലക്ഷം പേര്‍ പിന്നെ അതിങ്ങനെ റ്റ്വീറ്റി റ്റ്വീറ്റി കളിക്കും. ആരെങ്കിലും മൂപ്പരുടെ ചെവിക്ക് പിടിക്കുമ്പോള്‍ അങ്ങേര്‌ ആ സത്യം വിഴുങ്ങും. കാര്യങ്ങള്‍ ഒക്കെ പഴയതു പോലെ തന്നെ തുടരും. പറയുന്നത് പലതും ഒള്ളതാണെന്ന് തരൂരിനും കോണ്‍ഗ്രസ്സിനും അറിയാം. കേല്‍ക്കുന്നവര്‍ക്കും അറിയാം. പക്ഷേ അവരില്‍ പലര്‍ക്കും അറിയാത്തത് ഒന്നുണ്ട്: ഒള്ളതെല്ലാം പറയുന്നില്ലാ എന്നത്. ആ ചെവി പിടിയുടെ ആഘാതത്തില്‍ വിഴുങ്ങിയ സത്യത്തിന്റെ രുചിയില്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ ഫ്യൂഡല്‍ രീതികളിലേക്ക് ഊളിയിടും. സത്യം പറഞ്ഞാല്‍ മാത്രം പോരല്ലോ..

രാജ്ദീപ് സര്‍ദേശായീ.. കഷ്ടം.. !!!

മേയ് 9, 2009

അപ്പൂപ്പന്‍ പാപ്പാനായതിന്റെ തഴമ്പ് പയ്യന്‌ കാണാതിരിക്കില്ല എന്ന് ഉറച്ച് വിശ്വസിച്ച് വാഴ്ത്തുപാട്ടുകളുമായി പത്താം ജനപഥത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് തെണ്ടിത്തിരിഞ്ഞു നടക്കുന്നത് ചില ഡൂക്കിലി ഭക്തന്മാര്‍ മാത്രമായിരിക്കുമെന്നാണ്‌ ഞാന്‍ ആദ്യം കരുതിയത്.

വില്യം രാജകുമാരന്‍ കക്കൂസില്‍ പോയാലും പോയില്ലെങ്കിലും വാര്‍ത്തയാക്കാന്‍ മല്‍സരിക്കുന്ന ലണ്ടന്‍ ടാബ്ലോയിഡുകളെ വെല്ലുന്ന ഭീകരന്മാര്‍ ഇവിടെയും ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും രാജ്ദീപ് സര്‍ദേശായി ഇത്ര അധ:പതിച്ചു എന്നത് പുതിയ അറിവാണ്‌.. (ഈ ലിങ്ക് നോക്കൂ..)

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ശോഭനമാണോ എന്നറിയാന്‍ രാജ്ദീപ് നടത്തിയ പരീക്ഷയില്‍ പങ്കെടുക്കുന്നത് രണ്ട് പേര്‍ മാത്രം..
നേരാങ്ങള പോരാ എന്ന തോന്നലില്‍ നിന്നാവാം കുഞുപെങ്ങള്‍ രംഗപ്രവേശം നടത്തിയത്. രംഗപ്രവേശം ഒരു പുതിയ സംഗതി അല്ല എന്ന പരമാര്‍ഥം എന്നെപ്പോലെയുള്ള തിരുമണ്ടന്മാര്‍ക്ക് അറിയില്ലല്ലോ.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ ഒരു ഭക്തന്‍ പറഞ്ഞത്
“ചിരിക്കുമ്പോ അമ്മൂമ്മയുടെ ഒരു ഛായയില്ലേന്നൊരു…”
ഉടനേ അഭ്യസ്തവിദ്യനായ മറ്റൊരു ഭക്തന്‍
“PM Material !!!!”

അന്നു തുടങ്ങി ഇന്നോളം ആയമ്മ ശുദ്ധവായു കിട്ടാനെങ്കിലും ഒന്നു പുറത്തിറങ്ങിയാല്‍ മതി, ഭക്തരുടെ മനസ്സ് നിറയും.
“ഇതാ .. രാഷ്ട്രീയ ചക്രവാളത്തില്‍ പുത്തന്‍ സൂര്യോദയം !!!”
എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്‌ അമ്മയെയും മക്കളേയും ഇങ്ങനെ ചുമക്കുന്നത്? ഉത്തരം ലളിതം.. തഴമ്പ് തന്നെ യോഗ്യത.. കുറച്ച് കൂടെ വ്യക്തമായി പറഞ്ഞാള്‍ തഴമ്പുണ്ടാകുമെന്ന വിശ്വാസം.. ആരും പൊക്കി നോക്കിയിട്ടില്ല, ഇനിയൊട്ട് നോക്കുകയുമില്ല..
അത്രയ്ക്കുണ്ട്‌ രാജഭക്തി !!

വ്യക്തമായ സാമ്രാജിത്വാനുകൂല അജണ്ടയുള്ള രാജ്ദീപും അദ്ദേഹത്തിന്റെ ചാനലും (ഒപ്പം മറ്റു പ്രമുഖ മാധ്യമങ്ങളും) ഇന്ത്യയിലെ അര്‍ബന്‍ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവരൂപീകരണത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. നല്ല ഇംഗ്ലീഷും ആകര്‍ഷകമായ അവതരണശൈലിയും മാത്രം മതി ഇതിന്‌ കൈമുതല്‍ (പരിചയസമ്പന്നതയും അറിവും കുറച്ചുകാണുന്നില്ല). ഈ സ്വാധീനം ഉപയോഗിച്ചാണ്‌ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെ പത്താം ജനപഥത്തിലെ തൊഴുത്തില്‍കെട്ടി വ്യഭിചരിക്കാമെന്ന മാസ്റ്റര്‍പ്ലാനിന്റെ പ്രയോക്താവാകുന്നത്. എഴുപത്തഞ്ച് ശതമാനം വരുന്ന പാവങ്ങള്‍ക്ക് ഈ അരങ്ങുകളില്‍ പരിമിതമായ വേഷങ്ങള്‍ (ലൊക്കേഷന്‍ അറേഞ്ച്മെന്റ്!!) മാത്രമേ ഉള്ളൂ എന്ന് വ്യക്തമായി അറിയാവുന്ന ഒരാളാണ്‌ രാജ്ദീപ്. അപ്പോ പിന്നെ നാഗരിക യുവത്വത്തെ കയ്യിലെടുക്കുക എന്ന മാനേജ്മെന്റ് തന്ത്രം തന്നെയാണ്‌ പയറ്റുന്നത്. മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള ഒന്ന് രണ്ടാഴ്ച്ചകളിലെ ഇവരുടെയൊക്കെ വേവലാതി ശ്രദ്ധിച്ചിരുന്നോ? ആസന്നമായ യുദ്ധവും യുദ്ധതന്ത്രങ്ങളും ടിവി സ്റ്റുഡിയോകള്‍ക്കുള്ളില്‍ കൊടുമ്പിരികൊള്ളുന്ന ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അഫ്ഘാനിസ്ഥാനില്‍ നമ്മുടെ ആരാധനാമൂര്‍ത്തി ചെയ്തത് തന്നെയാണ്‌ നമ്മളും ചെയ്യേണ്ടതെന്ന് കഥകെട്ട അര്‍ബന്‍ മധ്യവര്‍ഗത്തെക്കൊണ്ട് പറയിപ്പിക്കാന്‍ ഒരു പരിധിവരെ വിജയിച്ചു എന്നു വേണം കരുതാന്‍.


മുഖ്യധാരാ മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് താല്പ്പര്യങ്ങളും അതിനനുസരിച്ചുള്ള നട്ടെല്ല് വളയ്ക്കലും കേരളത്തില്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമായെങ്കിലും രാജ്ദീപിന്റെയും ബര്‍ഖാ ദത്തിന്റെയും സ്വാധീന മണ്ടലങ്ങളില്‍ ഈ ചര്‍ച്ച അത്രയൊന്നും നടന്നിട്ടില്ല. കേരളത്തില്‍ അതെപ്പോഴും അങ്ങനെത്തന്നെയായിരുന്നു. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ (വെറും വിവാദങ്ങളല്ല) ചര്‍ച്ച ചെയ്യുന്നത് പങ്കാളിത്തസ്വഭാവമുള്ള സാധാരണക്കാരുടെയിടയില്‍ മാത്രമാണ്‌. വാര്‍ത്താവായനക്കാര്‍ വിളമ്പുന്നതും പത്രക്കാര്‍ എഴുതുന്നതും അങ്ങനെതന്നെ വിഴുങ്ങുന്ന മധ്യവര്‍ഗ്ഗ യുവത്വം കേരളത്തിലും പ്രബലരാണെന്നിരിക്കേ രാഹുലിനും പ്രിയങ്കയ്ക്കും പരവതാനി വിരിയ്ക്കുന്ന ഈ ഏര്‍പ്പാടിനു കേരളത്തിലും ലക്ഷ്യങ്ങളുണ്ടെന്നത് മറന്നുകൂടാ.. പ്രിയങ്കയും രാഹുലും ഫ്യൂഡല്‍‌വാഴ്ച്ചയുടെയും രാജ്ദീപ് കുഴലൂത്ത്കാരുടെയും പ്രതിനിധിയായതു കൊണ്ടാണ്‌ അവരെ തിരഞ്ഞ്പിടിച്ചത്.. സച്ചിന്‍ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും അങ്ങനെ പലരുടെയും പ്രതിനിധി..