മഹാഭാരതത്തിലെ പെണ്ണവസ്ഥകള്‍

Posted സെപ്റ്റംബര്‍ 19, 2011 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: ലേഖനം

Tags: ,

പറഞ്ഞത് കേട്ടും ആ കേട്ടത് വീണ്ടും പറഞ്ഞും വളര്‍ന്നതാണ്‌ മഹാഭാരതം എന്ന് ചരിത്രം പറയുന്നു. കേള്‍‌വിക്കും പറച്ചിലിനുമിടയ്ക്കുള്ള ചെറിയ ഇടവേളകളില്‍ മുളച്ച ചിന്തകള്‍ ഉപകഥളായും വ്യാഖ്യാനങ്ങളായും രൂപാന്തരം പ്രാപിച്ച്‌ മൂലകഥയില്‍ ലയിച്ചു ചേര്‍ന്നതാണ്‌ ഇന്ന് നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ മഹാഭാരതം. അതായത് അനേകം തലമുറകളുടെ ബൗദ്ധികാധ്വാനത്തിന്റെ പ്രത്യക്ഷ രൂപമാണ്‌ ഇന്നത്തെ ഭാരതം. അത് തുടര്‍ന്ന് കൊണ്ട് പോകുക എന്നത് ഈ ശ്രേണിയിലെ ഓരോ കണ്ണിയുടെയും ചുമതലയാണ്‌. അതില്‍ തന്നെ ചില പുനരാഖ്യാനങ്ങള്‍ ദിശാസൂചകങ്ങളായി മാറിയിട്ടുണ്ട്. ശിവാജി സാവന്തിന്റെ ‘മൃത്യുഞയ’യ്ക്ക് ശേഷം ഭാരതം പഴയപോലെയല്ല വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. ‘രണ്ടാമൂഴവും’ ‘ഇനി ഞാനുറങ്ങട്ടെ’ യും അങ്ങനെ തന്നെ. ഇതേ ഗണത്തില്‍ പെടുത്താവുന്നതും എന്നാല്‍ അവയില്‍ നിന്നൊക്കെ വ്യതിരിക്തമായ ഒരു വായനാനുഭവം തരുന്നതുമായ ഏറ്റവും പുതിയ കൃതിയാണ്‌ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ രാജന്‍ തിരുവോത്തിന്റെ ‘കുന്തി’ എന്ന നോവല്‍ . ഇനിയുള്ള ഭാരതം വായനകളിലും ചര്‍ച്ചകളിലും ഈ നോവല്‍ അവഗണിക്കാനാവാത്ത ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്‍.   

കുന്തിയില്‍ നിന്ന് കുന്തിയിലേക്ക് കുന്തിയോടൊപ്പമുള്ള ഒരു യാത്രയാണ്‌ ഈ നോവല്‍ . ഈ യാത്രയില്‍ നമ്മള്‍ കണ്ടുമുട്ടുന്നത് ചിരപരിചിതരായ കഥാപാത്രങ്ങളെ തന്നെയാണ്‌. എന്നാല്‍ അവര്‍  അഭൗമപരിവേഷങ്ങളില്ലാത്ത പച്ചമനുഷ്യരാണ്‌. യുദ്ധാനന്തരം കത്തിയെരിയുന്ന ചിതകള്‍ അകത്തും പുറത്തും ബാക്കിയാക്കി തന്റെ മക്കളെയും രാജ്യത്തെയും വിട്ട് കാട്ടിലേക്കിറങ്ങിയ കുന്തിയെ തിരികെ വിളിക്കാന്‍ വന്നവരില്‍ നിന്ന് തന്റെ മക്കളെ  മാത്രം തിരിച്ചയച്ച് കൃഷ്ണന്റെ സമീപത്തിരുന്ന് കുന്തി മനസ്സുകൊണ്ടൊരു തിരിഞ്ഞു നടത്തത്തിന്ന് തയ്യാറെടുക്കുന്നിടത്താണ്‌ നോവല്‍ ആരംഭിക്കുന്നത്  –  “ഭൂതകാലത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ ഒരു യാത്ര!”..

തുടര്‍ന്ന് കുന്തിയുടെ ജീവിതത്തിന്റെ പടവുകള്‍ ഒന്നൊന്നായി തിരിച്ചിറങ്ങുകയാണ്‌. ഒരു സ്ത്രീയുടെ ജീവിതം ആരെല്ലാം ചേര്‍ന്ന് എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്ന കാലിക സമസ്യയ്ക്ക് പുരാതന കഥയിലെ ഈ രാജമാതാവിന്റെ ജീവിതയാത്രയിലൂടെ ഉത്തരം കണ്ടെത്തുകയാണ്‌ നോവലിസ്റ്റ്. “അറിഞ്ഞിട്ടും പറയാതിരുന്നത്, കണ്ടിട്ടും കാണാതിരുന്നത്” എല്ലാം ഈ യാത്രയില്‍ എതിരേ വരുന്നുണ്ട്. ഈ യാത്രയില്‍ സങ്കീര്‍ണ്ണമായ ആത്മബന്ധങ്ങളില്‍പോലും പെണ്ണ് നേരിടുന്ന അനീതികളും വിവേചനങ്ങളും തുറന്നുകാട്ടുന്നു. കുന്തി പറയുന്നുണ്ട് :  “അച്‌ഛനോ വളര്‍ത്തച്‌ഛനോ ഭര്‍ത്താവോ ഋഷികളോ മക്കളോ.. ഈ നില്‍ക്കുന്ന കൃഷ്ണന്‍ പോലും എന്നെ ശരിക്കും അറിയാന്‍ ശ്രമിച്ചിട്ടില്ല.”    ഇപ്രകാരം കൃഷ്ണനടക്കം എല്ലാ പുരുഷന്മാരും ഇവിടെ വിചാരണ ചെയ്യപ്പെടുന്നുണ്ട്. അന്ധനും ഷണ്ഡനും രാജ്യം ഭരിക്കുമ്പോള്‍ നീതിയെക്കുറിച്ച് ഒരു പെണ്ണിന്റെ സന്ദേഹങ്ങള്‍ കുന്തി ഈ നോവലില്‍ പ്രകടിപ്പിക്കുന്നുണ്ട്. ആണ്‍കോയ്മയ്ക് നേരെ ഇത്തരം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നോവലില്‍ സുലഭമാണ്‌.

കുന്തിയും ഒരു സ്ത്രീയാണെന്ന ഓര്‍മ്മപ്പെടുത്തലുമാണ്‌ ഈ നോവല്‍ . രാജമാതാവും ആത്യന്തികമായി ഒരു പെണ്ണാണ്‌ എന്ന പ്രസ്താവന. ഒരു മനുഷ്യപ്പെണ്ണിന്‌ മക്കളുണ്ടാവുന്നത് മന്ത്രശക്തി കൊണ്ടല്ല എന്ന സംശയരഹിതമായ യുക്തിചിന്ത ഈ നോവലിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്‌. തുടക്കത്തില്‍ സൂചിപ്പിച്ച കേള്‍‌വി–പറച്ചില്‍ ശ്രേണിക്കിടയിലെപ്പൊഴോ ആയിരിക്കണം പാണ്ഡവരുടെ പിതൃത്വം ദേവന്മാരില്‍ ആരോപിക്കപ്പെട്ടത്. എന്തായാലും ഈ ശുദ്ധ വിഡ്ഡിത്തത്തെ യുക്തിസഹമായി തകര്‍ക്കുന്നുണ്ട് രാജന്‍ തിരുവോത്ത് ഈ നോവലിലൂടെ. പഞ്ചപാണ്ഡവരുടെ രൂപവും സ്വഭാവവും കൈയിലെ അഞ്ചുവിരകള്‍ കൊണ്ട് വിവരിക്കുന്നുണ്ട് കുന്തി. രൂപത്തിലും ഗുണത്തിലും പ്രയോഗത്തിലും അതിശയകരമായ ഈ സാദൃശ്യം വ്യക്തമാണ്‌. തന്റെ സൃഷ്ടിയുടെ ഇത്തരം അതിസൂക്ഷ്മമായ തലങ്ങളില്‍ പോലും നോവലിസ്റ്റ് പുലര്‍ത്തിയ ശ്രദ്ധയും അതിനു പുറകിലെ കഠിനാധ്വാനവും ആഴത്തിലുള്ള പഠനവും തന്നെയാണ്‌ ‘കുന്തി’യുടെ ചേരുവകള്‍.

രാജന്‍ തിരുവോത്തിന്റെ കുന്തി പാണ്ഡുരാജനെ കൊണ്ട് തന്റെ ഷണ്ഡത്വം സമ്മതിപ്പിക്കുന്നുണ്ട്. പുരാണങ്ങളിലെ പതിവ് ചെപ്പടിവിദ്യയായ ശാപകഥ പൊളിച്ചടുക്കുന്നുമുണ്ട് കുന്തി. അങ്ങനെ ഷണ്ഡനായ ഭര്‍ത്താവ് ബീജാക്ഷേത്രന്യായപ്രകാരം ബുദ്ധിമാന്മാരായ ശുദ്ധബ്രാഹ്മണരില്‍ നിന്ന് സന്താനങ്ങളെ നേടാന്‍ കുന്തിയെ ഉപദേശിക്കുന്നു. കാമം, പക്ഷേ, ചാതുര്‍‌വര്‍‌ണ്ണ്യത്തിനു മുന്‍പേ ജനിച്ച വികാരമാണെന്ന് പാണ്ഡുവിനറിയില്ലെങ്കിലും കുന്തിയ്ക്ക് നല്ല ബോധ്യമുണ്ടെന്നു വേണം മനസ്സിലാക്കാന്‍ . കര്‍ണ്ണനടക്കമുള്ള പാണ്ഡവരുടെ ഓരോരുത്തരുടെയും പിതൃത്വം മഹാഭാരത്തില്‍ നിന്നുള്ള സാഹചര്യതെളിവുകളുടെയും സാമാന്യബോധത്തിന്റെയും യുക്തിചിന്തയുടേയും ഭാവനയുടെയും പിന്‍ബലത്തില്‍ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നു. ഇതേ യുക്തിഭദ്രതയാണ്‌ കൗരവസദസ്സില്‍ വെച്ച് ദ്രൗപദിയെ കൃഷ്ണന്‍ സഹായിക്കുന്ന രീതിയിലും കാണുന്നത്. ആ രംഗം കുന്തി വിവരിക്കുന്നത് ഇങ്ങനെയാണ്‌ :

“ദ്യൂതസഭയ്ക്കെതിരെയുള്ള അകത്തളത്തിന്റെ മേല്‍ത്തട്ടില്‍ നിന്ന് മഞ്ഞനിറത്തിലുള്ള ഒരു മേല്‍‌വസ്ത്രം ദ്രൗപദിയുടെ നഗ്നതയ്ക്കു മേല്‍ വന്നുവീഴുന്നത് എല്ലാവരും നോക്കി നിന്നു.മേല്‍ത്തട്ടിലെ ചിത്രത്തൂണിനു പിറകില്‍ ആരും കാണാതെ മാറി നില്‍ക്കുന്ന കറുത്തുമെലിഞ്ഞ ഒരാളെ ഞാന്‍ കണ്ടു.”

കറുത്തു മെലിഞ്ഞ കാലിചെക്കന്‍ !. ബ്രാഹ്മണ്യം കൃഷ്ണനെ ഹൈജാക്ക് ചെയ്യുന്നതിനു മുന്‍പുള്ള സങ്കല്പം !! തന്റെ ആജ്ഞാശക്തിയാകുന്ന ചമ്മട്ടി കൈയിലേന്തിയ കൃഷ്ണന്‍ ഈ നോവലില്‍ ഒരു നിറ സാന്നിധ്യമാണ്‌. എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സും നിഗൂഢമായ നോട്ടവുമായി മറ്റൊരാളും ഈ നോവലില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് – വിദുരര്‍ . “ഞാന്‍ ജീവിതത്തില്‍ ഒരു പുരുഷനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ, ഒരു പുരുഷന്‍ മാത്രമേ എന്നെയും സ്നേഹിച്ചിട്ടുള്ളൂ..അത് വിദുരരാണ്‌   ” എന്ന് കുന്തി ഈ നോവലില്‍ തുറന്നു പറയുന്നുണ്ട്. ഇത്തരത്തില്‍ ഒരുപാട് തുറന്നുപറച്ചിലുകളാണ്‌ ഈ നോവലിനെ മുന്നോട്ട് കൊണ്ട്പോകുന്നത്. ശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിന്‍ബലത്തില്‍ വ്യാസഭാരതത്തിന്റെ വെളിച്ചം കടക്കാത്ത ഇടനാഴികളിലൂടെ തുറന്ന കണ്ണുകളുമായി നടന്ന ഒരന്വേഷകന്റെ സാര്‍ഥകമായ കണ്ടെത്തലുകളാണ്‌ ഈ നോവല്‍ . അതോടൊപ്പം നൂറ്റാണ്ടുകളുടെ വ്യത്യാസത്തിലും പെണ്ണവസ്ഥകള്‍ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന തിരിച്ചറിവും.

എം. പി വീരേന്ദ്രകുമാര്‍ അവതാരികയെഴുതിയ പുസ്തകത്തിന്‌ സതീഷ് ഉണ്ണികൃഷ്ണന്റെ മനോഹരമായ കവര്‍ഡിസൈന്‍ മാറ്റ് കൂട്ടുന്നു. കാവ്യാത്മകമായ ഭാഷയിലൂടെ ഗഹനമായ ചിന്തകള്‍ അവതരിപ്പിച്ച രചനാശൈലി പുതിയൊരു വായനാനുഭവം നല്‍കുന്നു. അതുകൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ ഈ പുസ്തകം തനതായ ഒരു സ്ഥാനം നേടുമെന്നുറപ്പാണ്‌.

—-  ബിജിന്‍ കൃഷ്ണ

*** ‘സമകാലിക മലയാളം’ വാരികയിലെ  ‘പുസ്തകപരിചയം’ പംക്തിയില്‍ പ്രസിധീകരിച്ച ലേഖനം.

പുസ്തകം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാന്‍ :    ഇന്ദുലേഖ,  http://indulekha.biz/index.php?route=product/product&author_id=857&product_id=1898

*** ഇത് വിമര്‍ശനാത്മകമായ ഒരു നിരൂപണം അല്ല. പുസ്തകം പരിചയപ്പെടുത്തല്‍ ആണ്.

അമേരിക്ക റിട്ടേണ്‍ഡ് പഞ്ചായത്ത്‌ പ്രസിടന്റ്റ്‌

Posted ഏപ്രില്‍ 26, 2010 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: രാഷ്ട്രീയം

Tags: , ,
എനിക്കൊരാലോചന.. കല്യാണ ആലോചനയല്ല കേട്ടോ. ഇത് വേറൊന്നാണ്‌. ഏതായാലും ഞാന്‍ അമേരിക്കന്‍ വാസം ഒക്കെ മതിയാക്കി നാട്ടിലോട്ടു തിരിച്ചു പോവാന്‍ തീരുമാനിച്ചല്ലോ. നമ്മുടെ എന്ട്രി കലക്കണം. എന്നാലെ ഒരു ഇതുള്ളൂ. പല പല വഴികള്‍ ആലോചിച്ചു. ഒരു എം എ ധവാന്‍ സ്റ്റൈലില്‍ നിക്കറും ഇട്ടോണ്ട് പോയാലോ എന്ന് മുതല്‍ പ്ലാനിങ്ങിന്റെ അഭാവത്തെ കുറ്റം പറഞ്ഞ് ലുഫ്താന്‍സയുടെ ടാഗ്-കളയാത്ത-ബാഗും തൂക്കി കുറെ കാലം നടക്കുന്ന ആ പോസ്റ്റ്‌ മോഡേണ്‍ ഐ ടി സ്റ്റൈല്‍ വരെ പരിഗണിച്ചു. പക്ഷെ അതിനൊന്നും ആ അത് കിട്ടുന്നില്ല.  ലേത്?

അങ്ങനെ ചിന്താനിമഗ്നനായി ഇരിക്കുമ്പോഴാണ് ബള്‍ബ് കത്തിയത്.  “അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അങ്ങോട്ട്‌ മത്സരിച്ചാലോ” എന്ന ചിന്ത.  അല്പം റിസ്കുള്ള പണിയാണ്.  പലരും പറഞ്ഞു വേണ്ടെന്ന്. പക്ഷെ ഞാന്‍ ഏതാണ്ട് തീരുമാനിച്ച പോലെയാണ്.
പ്രൊജക്റ്റ്‌ മാനേജര്‍ ആയി പ്രൊമോഷന്‍ ചോദിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് ഇനി ഇവിടെ തുടരാന്‍  ധാര്‍മികമായി അവകാശമില്ല എന്ന് മനസ്സിലാക്കിയത്‌ കൊണ്ട് ഞാന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയിറങ്ങിയാതാണെന്ന്  ചില അലവലാതികള്‍ അടക്കം പറയുന്നുണ്ട്. പക്ഷെ അതൊന്നുമല്ല കാര്യം.
ഒന്നാമതായി എനിക്കെന്റെ ഗ്രാമമായ മേപ്പയൂര്‍ പഞ്ചായത്തിനോട്  ഒരു വല്ലാത്ത അടുപ്പമാണ്. രണ്ടു മൂന്നു കൊല്ലം അമേരിക്കയില്‍ ജീവിച്ച എന്നെ പോലെ ഉള്ള ഒരു വിശ്വ പൌരന്‍ നാട്ടില്‍ തിരിച്ചെത്തുന്നു എന്ന് കേട്ടപ്പോ തന്നെ അവിടത്തെ “പുതിയ മേപ്പയൂരി” ന്റെ പ്രതിനിധികള്‍ എനിക്ക് ഇമെയില്‍ അയച്ചിരുന്നു. (സത്യമായിട്ടും.. ഗള്‍ഫില്‍ നിന്ന് മൂന്നു പേരും, അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ആറു പേര് വീതവും. പിന്നെ ബംഗ്ലൂരില്‍ പണിയെടുക്കുന്ന അഞ്ചാറു ഐ. ടി ക്കാരും.  പരിച്ഹേദം  തന്നെ കേട്ടാ..)
ഇനി ഇതിന്റെ പേരില്‍ ചില ഊളകള്‍ പ്രശ്നമുണ്ടാക്കും. അവരെ നേരിടാന്‍ വേണ്ടി ഞാന്‍ ചില ലാ പായിന്റുകള്‍ നോക്കി വെച്ചിട്ടുണ്ട്. ഒപ്പം എന്റെ ഒരു മോദാസ് ഒപ്പരാണ്ടിയും നിങ്ങളോടായത് കൊണ്ട് പറഞ്ഞു തരാം. ആരോടും പറയരുത്..
നായരാണ്. (  ദല്‍ഹി നായരെന്നും അമേരിക്കന്‍ നായരെന്നും ഒക്കെ ചില കെളവന്മാര്‍ വിളിക്കും. കാര്യമാക്കേണ്ട.)
നല്ല വിദ്യാഭ്യാസം. വെല്‍ എജുക്കേറ്റഡ്‌  എന്ന് മിഡില്‍ ക്ലാസ് ഭാഷയിലും  പറയാം. നിലവിലുള്ള ആളുകള്‍ക്കൊക്കെ “ഏറിപ്പോയാല്‍ അഞ്ചാം ക്ലാസ്സെന്ന്‍” പറഞ്ഞു പരത്താന്‍ കുറച്ചു ന്യൂ ഇന്ത്യന്‍സിനെ സംഘടിപ്പിക്കണം. അതത്ര വലിയ പ്രശ്നമല്ല. നേരത്തെ പറഞ്ഞ ഇമെയില്‍ ഗടികള്‍ മതിയാകും.
കാണാന്‍ നല്ല ഗ്ലാമര്‍. എന്റെ ഫോട്ടോ കണ്ടപ്പോ തന്നെ ഒരമ്മച്ചി പറഞ്ഞത്രേ:  “ഇവന്‍ തന്നെ ഇനി മേപ്പയൂരിന്റെ മുത്ത്. അടുത്ത പ്രസിഡന്റ്‌ ഇവന്‍ തന്നെ..”  അല്പമെങ്കിലും  സുന്ദരനായ ഒരുത്തനെ എനിക്കെതിരെ  കണ്ടു പിടിക്കാന്‍ പ്രതിപക്ഷം തെക്ക് വടക്ക് നടന്നു തുടങ്ങിയെന്നും ചില സംസാരങ്ങള്‍ കേട്ട്. കിട്ടാന്‍ വഴിയില്ല. അവിടെയുള്ള ബ്ലഡി ഫൂള്‍സ് ഒക്കെ വെയില്‍ കൊണ്ട് കരുവാളിച്ച മോന്തയുള്ളവരല്ലെ.
ഖദറിന്റെ തുണി വാങ്ങാന്‍ ഇപ്പോഴേ പറഞ്ഞിട്ടുണ്ട്. ഷാള്‍ പിന്നെ അണികള്‍ തന്നോളും. ഞാന്‍ അച്ചടി ഭാഷ സംസാരിക്കുന്നു എന്നത് ഒരു പോരായ്മയായി എതിരാളികള്‍ വല്ലാതെ പ്രചരിപ്പിക്കും എന്ന് എന്റെ സുഹൃത്ത് രാജപ്പന്‍ ഇന്നലെ കൂടി മുന്നറിയിപ്പ് തന്നിരുന്നു. അവന്‍ കൊള്ളാം. അവനെ എന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആക്കിയാലോ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്. അപ്പൊ പറഞ്ഞു വന്നത് അച്ചടി ഭാഷ. “പ്രസിടന്റായി കഴിഞ്ഞാല്‍ പിന്നെ കോഴികോട്ടും തിരുവനന്തപുരത്തും ഒക്കെ പോയി മേപ്പയൂര്‍ ഭാഷയില്‍ “വന്നിക്കി”  “പോയിക്കി”  “കണ്ടിക്കി”  എന്നൊക്കെ പറഞ്ഞാ കാര്യം നടക്കുമോ? ” ഇതായിരിക്കും എന്റെ ലാ പായിന്റ്. രാജപ്പനാണ് ഇതും പറഞ്ഞു തന്നത്. പയ്യന്‍ കൊള്ളാം ല്ലേ.
നമ്മുടെ സ്വന്തം കളിയായ കുട്ടിയും കോലും പ്രോത്സാഹിപ്പിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തും. നമ്മുടെ ചില ടീംസ് ഒക്കെ ഉണ്ട്. അവരെയെല്ലാം നിര്‍ബന്ധിച്ചാല്‍ ഒരു ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്‌ തുടങ്ങാവുന്നത്തെ ഉള്ളൂ. ഞാന്‍ ഒരു പാവപ്പെട്ടവന്‍ അല്ലെ , അത് കൊണ്ട് ചില്ലറ ഏകോപനവും ‘ബ്ലെസിംഗും’ ഒക്കെയായി അങ്ങനെ നില്‍ക്കും. അല്ലാതെ നമ്മുടെ കയ്യില്‍ എവിടുന്നു കാശ്?
അങ്ങനെ നമ്മുടെ ക്ലബ്‌ വന്നാല്‍ പിന്നെ വികസനം വയരിളക്കം പോലെ വരും. പിടിച്ചാല്‍ കിട്ടില്ല.
പുറം രാജ്യത്തൊക്കെ കറങ്ങി നടന്ന തനിക്കെന്താടോ ഇപ്പൊ മേപ്പയൂരിനോട് ഒരു സ്നേഹം എന്നൊക്കെ ചില ദോഷൈകദൃക്കുകള്‍ ചോദിക്കും. അതറിയാം. അപ്പൊ ലവന്മാര്‍ക്ക് ഞാന്‍ എന്റെ ചില ബ്ലോഗുകള്‍ കാണിച്ചു കൊടുക്കും. ഇത്രേം വല്യ എഴുത്തുകാരനാണെന്ന് അവരും അറിയട്ടെന്ന്. പക്ഷെ ഇതെല്ലം നടക്കണമെങ്കില്‍ കുറെ ന്യൂ ഇന്ത്യന്‍സിനെ സംഘടിപ്പിക്കണം. ഇനി നമ്മള്‍ അല്ലറ ചില്ലറ നീക്കുപോക്കുകള്‍ ഒക്കെ ചെയ്താലും അതൊക്കെ അതിന്റെ ആ ഒരു സ്പിരിട്ടിലെടുക്കാന്‍ അറിയുന്നവന്മാരെ. എന്തൊക്കെയായാലും കുട്ടിയും കോലും വളര്ത്താനല്ലേ? അത് മനസ്സിലാവണമെങ്കില്‍  മിനിമം ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പടി  കടക്കണം. അതുമല്ലെങ്കില്‍ ഐ.ടി യില്‍ പണിയെടുക്കണം. ഏറ്റവും കുറഞ്ഞതു സായിപ്പിനെ കാണുമ്പോ കവാത് മറന്നു പോവുന്ന ആ മുട്ടിടി വേണം.
ഇതൊന്നുമില്ലാത്ത കണ്‍ട്രികള്‍ ഒരുപാടുള്ള നാടാണ് എന്നറിയാം. എന്നാലും നാട്ടിലെ മാന്യന്മാര്‍ നമ്മളെ എതിര്‍ക്കില്ല. സപ്പോര്‍ട്ട് ബിജിന്‍ ഡോട്ട് കോം എന്ന സൈറ്റ് ഇപ്പോഴേ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആവശ്യം വരുമ്പോ വാട്ടര്‍ഫാള്‍ മോഡല്‍ വേണോ എന്നൊക്കെ ആലോചിക്കാന്‍ സമയം ഉണ്ടാവില്ല. അത് കൊണ്ട് അതിന്റെ പണിയൊക്കെ ഇപ്പോഴേ തീര്‍ത്തു.
കൂതറ മലയാളീസിനെ പറ്റി ഓര്‍ക്കുമ്പോ തന്നെ ഒരിതാണ്. സിലിക്കന്‍ വാലിയിലെ സായിപ്പന്മാരോടു കാലിന്മേല്‍ കാല്‍ കയറി വെച്ച് വര്‍ത്തമാനം പറയുന്ന എന്നെ പോലെ  ഒരു പ്രസിഡന്റിനെ അവര്‍ ഡിസര്‍വ് ചെയുന്നില്ല എന്നതാണല്ലോ സത്യം. എന്നാലും അവര്‍ക്ക് വേണ്ടി എന്റെ വക ഒരു ഔദാര്യം. മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു.
ഇതൊന്നും ആരോടും പറയരുത്‌ കേട്ടോ.. മരിച്ചവരോ, ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കനിരിക്കുന്നവരോ ആയ ആരെങ്കിലും ആയി ഈ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല.

കുഞ്ഞൂഞ്ഞിന്റെ കൊച്ചു കൊച്ചു വികൃതികള്‍

Posted മാര്‍ച്ച് 3, 2010 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: രാഷ്ട്രീയം

Tags: , , , ,

വിവരക്കേട് ഒരു കുറ്റമല്ല. കുഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇനി കുഞ്ഞൂഞ്ഞാണെങ്കിലും ഞാന്‍ വാദിക്കും, വിവരക്കേട് കുറ്റമല്ല തന്നെ. പക്ഷേ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അങ്ങനെ സ്ട്രോങ്ങ് ആയി നില്‍ക്കാന്‍ ഞാനില്ല. അതും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായിരുന്ന ആള്‍. ഒന്നൊന്നര കൊല്ലം കഴിഞ്ഞാല്‍ വീണ്ടും അങ്ങനെയാകാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന ഒരാള്‍. ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് അല്പം കൂടെ വകതിരിവ് പ്രതീക്ഷിച്ചത് എന്റെ തെറ്റാണോ?

മാതൃഭൂമിയില്‍ ചാണ്ടിച്ചന്റെ ലേഖനം കണ്ടു. തലക്കെട്ട് കണ്ടപ്പോഴേ ചിരി വന്നു.. “നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം ”    കാവ്യമനോഹരം !!! ആദ്യവസാനം അബദ്ധജഡിലമായ ഒരു ലേഖനം. ഒന്നുകില്‍ വായനക്കാര്‍ സാമ്പത്തികവിഷയങ്ങളില്‍ മണ്ടന്മാരാണെന്ന് വല്ലാതെ തെറ്റിദ്ധരിച്ചു കാണും. അതല്ലെങ്കില്‍ പിന്നിയ ഖദറിനുള്ളിലെ കുബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. പണ്ടൊരാള്‍ വേറൊരാളോട് ചോദിച്ചിരുന്നു: “താന്‍ ശരിക്കും മണ്ടനാണോ അതോ ആക്ട് ചെയ്യുകയാണോ?” എന്ന്. ഏതാണ്ടതുപോലെ…

ഇനി ചില വിവരക്കേട്സ് ഇന്‍ ഡീറ്റെയില്‍..

1. “പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഇന്ദിര ആവാസ് യോജന എന്ന ഭവനനിര്‍മാണ പദ്ധതിക്ക് പതിനായിരം കോടിയുണ്ട്. ഇതാണു കേരളത്തില്‍ ഇ.എം.എസ്. ഭവനപദ്ധതി എന്നു പേരുമാറ്റി ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്”.

ചില കണക്കുകള്‍ നോക്കാം;

കഴിഞ്ഞ കേരള സംസ്ഥാന ബഡ്ജറ്റില്‍ 2000 കോടി വകയിരുത്തിയ സ്ഥാനത്താണ്‌ ഭവന നിര്‍മാണത്തിനായി ദേശീയ ബഡ്ജറ്റില്‍ 10000 കോടിയുടെ പെരുമ വിളമ്പുന്നത്. പതിനായിരം കോടി എന്നത് രാജ്യത്തിന്റെ മൊത്തം പദ്ധതിവിഹിതത്തിന്റെ എത്ര ശതമാനം വരും എന്ന് കണക്കു കൂട്ടാന്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനു എന്തേ ഇത്ര മടി? ഇനിയുമുണ്ട് കള്ളത്തരങ്ങള്‍.   ഇ.ആ.യോ പ്രകാരം ഭവനനിര്‍മാണ സഹായമായി നല്‍കുന്നത് പരമാവധി 38750 രൂപ. അതില്‍ തന്നെ നാലിലൊന്ന് സംസ്ഥാനങ്ങള്‍ വഹിക്കണം. അതേ സമയം ഇ.എം.എസ് പദ്ധതിയില്‍ 75000 രൂപ മുതല്‍  125000 രുപ വരെയാണ്‌ വിവിധ വിഭാഗങ്ങള്‍ക്കായി അനുവദിക്കുന്നത്.  ഈ അടിസ്ഥാന വിവരം ഉമ്മന്‍‌ ചാണ്ടിക്ക് അറിയില്ല എന്നു വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്. അപ്പോള്‍ ഈ വിവരം അറിഞ്ഞുകൊണ്ട് തന്നെ ബഡ്ജറ്റിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ഇടയില്‍ക്കൂടി നുണപ്രചരണം തന്നെ ലക്ഷ്യം.

2. മഹാത്മാ ഗാന്ധി  ദേശീയ തൊഴിലുറപ്പു പദ്ധതിയെ കുറിച്ച് വല്ലാതെ വാചാലനാകുന്നുണ്ട് കുഞ്ഞൂഞ്ഞച്ചായന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാന പദ്ധതിയാണെന്ന് അദ്ദേഹം പറയുന്നത് സത്യവുമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അത്ര ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാതിരുന്ന ഒരു പദ്ധതി കൂടിയാണത്. ലേഖനത്തില്‍ അദ്ദേഹം തന്നെ പറയുന്നു:

“എന്നാല്‍ കേരളത്തില്‍ 22 ദിവസം മാത്രമാണു തൊഴില്‍ നല്കിയത്. തൊഴിലുറപ്പു പദ്ധതിയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാറാണു കേരളത്തിലേത്.”

ഇപ്പറഞ്ഞതിന്റെ ഒരു വാചകം മുകളില്‍ അദ്ദേഹം തന്നെ ഇങ്ങനെ എഴുതിയിരിക്കുന്നു:

“കേരളത്തിലും കര്‍ഷകരെ കയറിന്‍തുമ്പില്‍നിന്നും കീടനാശിനിക്കുപ്പികളില്‍നിന്നും സംരക്ഷിച്ചത് ഈ പദ്ധതി മാത്രം.”

അതായത് വളരെ ദയനീയമായി മാത്രം നടപ്പിലാക്കിയ പദ്ധതി അത്ഭുതകരമാംവണ്ണം വയനാട്ടിലെ കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു !!! കൊള്ളാം..  വളുവളാന്ന് അടിച്ചു വിടുകയാണല്ലേ…  ‘മികച്ച’ രീതിയില്‍ തൊഴിലുറപ്പ് നടപ്പാക്കിയ സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞോ കൂടിയോ എന്ന് അദ്ദേഹം അന്വേഷിച്ചോ ആവോ. കഴിഞ്ഞ ഒന്നര കൊല്ലം കൊണ്ട് ഇന്ത്യയില്‍ അമ്പതിനായിരം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റേക്കോഡ് ബ്യൂറോയുടെ കണക്കുകളെ ആസ്പദമാക്കി പി. സായ്നാഥ് റിപ്പോര്‍ട്ട് ചെയ്തത് പ്രതിപക്ഷ നേതാവിന്റെ ഈ അവകാശവാദത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്‌. വിദര്‍ഭയിലെ ‘കീടനാശിനി പ്രയോഗം’  നിര്‍ബാധം തുടരുന്ന കാര്യം അറിവില്ലെങ്കില്‍ ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം.

3. ഏഴ് ശതമാനം വളര്‍ച്ചാനിരക്ക് പത്ത് വര്‍ഷം തുടര്‍ന്നാല്‍ സമ്പദ് വ്യവസ്ഥ   ഇരട്ടി വളര്‍ച്ച കൈവരിക്കും എന്നതിന് അദ്ദേഹം വളരെ ലളിതമായ വ്യാഖ്യാനം നല്‍കുന്നത് ശ്രദ്ധിക്കൂ:

“ഇപ്പോള്‍ 20 വയസ്സുള്ള ഒരാള്‍ 30 വയസ്സില്‍ എത്തുമ്പോള്‍ നിലവിലുള്ളതിന്റെ ഇരട്ടി വരുമാനവും തൊഴിലവസരവും ഉണ്ടാകും എന്നര്‍ഥം”.

ഇത് അത്യധികം ഗൌരവമാര്‍ഹിക്കുന്ന ഒരു കളിയാണ്.  മൊത്ത ആഭ്യന്തര ഉല്പാദനം അടിസ്ഥാനമാക്കി വളര്‍ച്ച കണക്കാക്കുമ്പോള്‍ കാര്യങ്ങള്‍ ഇത്ര നിസ്സാരമല്ല എന്നാ കാര്യം ഉമ്മന്‍ ചാണ്ടിക്ക് അറിയാഞ്ഞിട്ടല്ല. ഈ സാമാന്യവല്‍കരണം  കൊണ്ട് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്‌  സാമൂഹ്യനീതിയുടെയും സാമ്പത്തിക സമത്വത്തിന്റെയും വിഷയത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന സങ്കുചിതമായ കാഴ്ചപ്പാട് തുറന്നു കാട്ടുന്നു. ഇരുപതു രൂപയില്‍ താഴെ കൊണ്ടു ഒരു ദിവസം കഴിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് കാണാതെ കേവലം ജി.ഡി.പി. വളര്‍ച്ചയെ ഒരോ വ്യക്തിയുടെയും തൊഴിലിന്റെയും  വളര്ച്ചയായും  അവതരിപ്പിക്കാനുള്ള ശ്രമം അപഹാസ്യമാണ്.

കര്‍ഷകര്‍ തുലയട്ടെ!! മോണ്‍സാന്റോകള്‍ വാഴ്ക!!

Posted ജനുവരി 26, 2010 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: രാഷ്ട്രീയം

Tags: , , ,

ജനുവരി 25 ലെ ‘ദി ഹിന്ദു’ എഡിറ്റ്‌ പേജില്‍ പി.സായ്നാഥ് കര്‍ഷക ആത്മഹത്യയെക്കുറിച്ച് എഴുതിയിരിക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തെ ‘വളര്‍ച്ച’ – രണ്ടുലക്ഷം കര്‍ഷകരുടെ ആത്മഹത്യ!!!
കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കില്‍ അന്‍പതിനായിരം കര്‍ഷകര്‍ കീടനാശിനിയിലും നാലുമുഴം കയറിലും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. അതായത്‌ ദിനംപ്രതി 65 ഓളം !!!!
അതെ, ഞാനിതെഴുതുമ്പോഴും നിങ്ങള്‍ വായിക്കുമ്പോഴും ആരൊക്കെയോ എവിടെയൊക്കെയോ ജിവിതം അവസാനിപ്പിക്കുകയായിരിക്കും. നിരാലംബരായ ഒരു കുടുംബവും എടുത്താല്‍ പൊങ്ങാത്ത കടവും ബാക്കി !!

നമ്മളില്‍ പലരും ഇതൊന്നും അറിഞ്ഞ മട്ടില്ല. കാര്‍ഷിക മേഖലയില്‍ പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ അത് കര്‍ഷകന്‍ എന്ന അടിസ്ഥാന ഘടകത്തെ ചുറ്റിപറ്റി ആയിരിക്കണമെന്ന മുറവിളി തുടങ്ങിയിട്ട് നാളേറെയായി.
പക്ഷെ അതെല്ലാം വാചകമടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഇന്നും മൊത്ത ഉല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. ഇവിടെ മാക്രോ ഇക്കണോമിക്സ് സൂചകങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി കൃഷിയെ സമീപിക്കുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് പാവം കര്‍ഷകരെയാണ്. പാവം കര്‍ഷകര്‍ എന്നത് എടുത്ത്‌ പറയണം, കാരണം കാര്‍ഷികമേഖലയിലെ ഒട്ടുമിക്ക പരിഷ്കാരങ്ങലുടെയും ഗുണഭോക്താക്കള്‍ വന്‍കിട കര്‍ഷകരാണ്.

എവിടെയാണ് വികസനമെന്ന്‍ മനസ്സിലാവുന്നില്ല. ഇന്‍ക്ലൂസിവ്‌ എന്ന വാക്കിന് നമ്മളൊന്നും ഉദ്ദേശിച്ച അര്‍ത്ഥമല്ലേ? അങ്ങനെയും ഒരു സംശയം. ഇരുപതിനായിരം കോടി രൂപ ചിലവാക്കി വായ്പകള്‍ എഴുതിതള്ളിയിട്ടും ആത്മഹത്യകള്‍ നിര്‍ബാധം തുടരുന്നത് വളരെ ലളിതമായ ഒരു സത്യമാണ് നമ്മള്‍ക്ക് പറഞ്ഞു തരുന്നത്. പണം ചിലവാക്കിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ നേര്‍വഴിക്ക് വരില്ല. കേന്ദ്രസര്‍ക്കാറിന്റെ നയമാണ് മാറേണ്ടത്. ‌ കര്‍ഷകരെ കൃഷിയില്‍ നിന്ന്‍ അകറ്റുക എന്ന പ്രഖ്യാപിത നയം. അടുത്തകാലത്ത് ഒരു സര്‍വേയില്‍ പങ്കെടുത്ത നാല്‍പത്‌ ശതമാനം കര്‍ഷകരും സാഹചര്യം ഒത്തുവന്നാല്‍ ഈ പണി നിര്‍ത്തും എന്നാണത്രേ അഭിപ്രായപ്പെട്ടത്‌!! ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വിലയും,അതില്‍ ഇടപെടാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയും, ആത്മഹത്യകള്‍ക്ക്‌ നേരെ പോലും കണ്ണടയ്ക്കുന്ന സമീപനവും എല്ലാം ചേര്‍ന്ന ഒരു തിരക്കഥയുടെ ക്ലൈമാക്സ് അങ്ങനെയായിരിക്കും.

കാര്‍ഷിക രംഗത്തെ ഉല്പാദനം വര്‍ധിപ്പിക്കുക എന്നതിനേക്കാള്‍ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. അതില്‍ തെറ്റുപറയാന്‍ കഴിയില്ല. പക്ഷേ അതിന് കണ്ടുപിടിച്ച മാര്‍ഗ്ഗം ആണ് പ്രശം.
കൃഷി കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് പൂര്‍ണ്ണമായും വിട്ടുകൊടുത്തുകൊണ്ട് മാത്രമേ ആ പറയുന്ന ക്ഷമത കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നത് ആരും പറയുന്നില്ലെങ്കിലും ഒരു സത്യമാണ്. അതായത്‌ കര്‍ഷകനെ കൃഷിയില്‍ നിന്ന്‍ അന്യവല്‍ക്കരിക്കുക. അങ്ങനെ അവിടെ ആധിപത്യം ഉറപ്പിക്കുക. അറുപത് ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹത്തില്‍ ആ അവസ്ഥയ്ക്ക് മാറ്റം വേണ്ടത്‌ തന്നെ. പക്ഷേ ഏതളവില്‍, എങ്ങനെ തുടങ്ങിയ പ്രധാന പ്രശ്നങ്ങള്‍ പക്ഷേ പരിഗണനയില്‍ വരുന്നില്ല. ഒരു പുനരധിവാസം ഇവിടെ അത്യന്താപേക്ഷിതമാണ്. എന്നാല്‍ അങ്ങനെയുള്ള ആലോചനകള്‍ നടക്കുന്നതായി അറിവില്ല. അങ്ങനെ കാര്‍ഷികമേഖലയില്‍ നിന്ന്‍ ആട്ടിയിറക്കപ്പെടുന്ന കര്‍ഷകനും കര്‍ഷക തൊഴിലാളിയും തുടര്‍ന്ന്‍ എന്ത് ചെയ്യണമെന്ന നിശ്ചയം ആര്‍ക്കുമില്ലാത്ത്ത ഒരവസ്ഥയിലാണ് ആത്മഹത്യകള്‍ പെരുകുന്നത്.

ഇതിനിടയിലാണ് മോണ്‍സാന്റോ വിഖ്യാതമായ അവരുടെ ചൂഷണ തന്ത്രങ്ങളുമായി കാര്‍ഷിക മേഖലയില്‍ പിടിമുറുക്കുന്നത്. ഒരു പക്ഷേ ബി.ടി. പരുത്തിയ്ക്കും ഇപ്പൊ വഴുതനങ്ങയ്ക്കും ഇത്രയേറെ എതിര്‍പ്പ് വരുന്നത് മോണ്‍സാന്റോയുടെ സാന്നിധ്യം കൊണ്ടാവാം. വിത്ത് വിപണി കീഴടക്കാനെത്തിയ ഈ ഭീമന്‍ ശരാശരി മൂന്നാംലോക കര്‍ഷകനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്.

ഇന്ത്യയുടെ ഈ വികസനത്തില്‍ അത്യധികം ആശങ്കയുളവാക്കുന്ന ഒരു ഘടകം കര്‍ഷകരോടും അവരുടെ പ്രശ്നങ്ങളോടുമുള്ള മാധ്യമപ്രമാണിമാരുടെ അവജ്ഞയാണ്. ഇന്റര്‍നെറ്റ്‌ എലീറ്റുകള്‍ എന്ന്‍ വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു പറ്റം ആളുകളും, അവരെ ഫോളോ ചെയ്യുന്നതിലൂടെ തങ്ങളും മുഖ്യധാരാ സംവാദങ്ങളില്‍ പങ്കെടുക്കുന്നു എന്ന അബദ്ധധാരണ വെച്ചു പുലര്‍ത്തുന്ന കുറെയധികം നെറ്റിസന്‍സും ചേര്‍ന്ന്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു മൂടുപടത്തില്‍ പെട്ട് പലപ്പോഴും ചര്‍ച്ചകളില്‍ നിന്ന്‍ പോലും അന്യംനിന്ന്‍ പോകുന്നത് കരിപുരണ്ട, വിശക്കുന്ന ഒരു ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രമാണ്. വിയര്‍പ്പും ചോരയും ചേര്‍ന്ന മണമുള്ള ഇന്ത്യ. വിലക്കയറ്റം വല്ലപ്പോഴും വാര്‍ത്തയാകുമ്പോള്‍ റിലയന്‍സ്‌ ഫ്രെഷില്‍ ക്യൂ നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ കാണിക്കുന്ന കാപട്യം തുറന്നു കാട്ടേണ്ടിയിരിക്കുന്നു. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിന്റെ വെബ്സൈറ്റില്‍ ബി.ടി. വഴുതനങ്ങ എന്ന പരാമര്‍ശം GEAC അനുമതി സംബന്ധിച്ച വാര്‍ത്തയില്‍ മാത്രം. ജയറാം രമേഷ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊതുസംവാദം സംഘടിപ്പിച്ചത് അവരൊന്നും അറിഞ്ഞതേയില്ല എന്ന്‍ തോന്നുന്നു !!

മുതലക്കണ്ണീര്‍

Posted ജനുവരി 19, 2010 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: രാഷ്ട്രീയം, സമൂഹം, Uncategorized

Tags: , ,
എന്റെ കൂട്ടുകാരേ,

അങ്ങു ദൂരെ ഹെയ്തിയെന്ന ദ്വീപില്‍ നാളെകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നവരോട് നിങ്ങള്‍ റ്റ്വിറ്ററില്‍ സഹതാപം ഒലിപ്പിച്ചപ്പോള്‍ അതില്‍ ഞാന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ടിരുന്നു. അതിര്‍‌വരമ്പുകളില്ലാത്ത മനുഷ്യസ്നേഹം, ഹാ !!! ഒരുവന്റെ ശബ്ദം മറ്റൊരുവനു സംഗീതമാകുന്ന ആ നാളുകളിലേക്കാണോ ഈ പോക്ക് എന്ന് ഒരു വേള തിളങ്ങുന്ന കണ്ണുകളാല്‍ മാനത്തേക്ക് നോക്കി ഞാന്‍ പ്രത്യാശിച്ചിരുന്നു. പ്രകൃതിയുടെ അപ്രമാദിത്വത്തെ നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ ഞാന്‍ കരുതി ഇനിയെങ്കിലും ഒരു ചെടി പറിച്ചെറിയുമ്പോള്‍, ഒരു പുല്‍നാമ്പ് ചവിട്ടിയരയ്ക്കുമ്പോള്‍, പാഴ്‌സഞ്ചി വലിച്ചെറിയുമ്പോള്‍ ഒക്കെ നിങ്ങള്‍ പരിസ്ഥിതിയെ ഓര്‍ക്കുമെന്നും അതില്‍ നിന്ന് പിന്തിരിയുമെന്നും.

ജ്യോതി ബസു അന്തരിച്ചപ്പോള്‍ നിങ്ങളുടെ ‘ലാല്‍ സലാം സഖാവേ’ വിളികളാല്‍ സൈബര്‍ സ്പേസ് പ്രകമ്പനം കൊണ്ടപ്പോള്‍ ഞാനോര്‍ത്തു, വിപ്ലവവും കമ്മ്യൂണിസവും അതിന്റെ മൂല്യങ്ങളും നിങ്ങളില്‍ പലരും ഉള്‍ക്കൊള്ളുന്നു എന്ന്. അതില്‍ ആഹ്ലാദം കൊണ്ടു. അപ്പോഴും പുതിയ റ്റ്വീറ്റുകള്‍ വന്നുകൊണ്ടേയിരുന്നു. പോരാട്ടമെന്നും, അധിനിവേശമെന്നും, ചെങ്കൊടിയെന്നുമൊക്കെ നനവാര്‍ന്ന കണ്‍പീലികള്‍ക്കിടയിലൂടെ ഞാന്‍ വായിച്ചു.

ചിലപ്പോള്‍ ഞാനങ്ങനെയാണ്‌. ചിലപ്പോള്‍ മാത്രമല്ല, എപ്പോഴും. പഴയത് മറന്നു കൊണ്ടേയിരിക്കും. അല്ലെങ്കില്‍ ഞാന്‍ നിങ്ങളോട് ചോദിക്കില്ലായിരുന്നോ “അഫ്ഘാനിസ്ഥാനിലും ഇറാഖിലും തകര്‍ക്കപ്പെടുന്ന സ്വപ്നങ്ങളെയോര്‍ത്ത് എന്തേ നിങ്ങള്‍ വിലപിച്ചിരുന്നില്ലാ?” എന്ന്? ജീവിച്ചിരുന്നപ്പോള്‍ ജ്യോതി ബസുവിനെ നിങ്ങള്‍ വിളിച്ചതെന്തൊക്കെയെന്ന് ഞാനോര്‍ത്തതേയില്ല. “അവസാനത്തെ കമ്മ്യൂണിസ്റ്റ്” എന്ന് നിങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചപ്പോള്‍ ആ രണ്ടു വാക്കുകളില്‍ ആദ്യത്തേതിനാണ്‌ നിങ്ങള്‍ പ്രാധാന്യം കണ്ടതെന്ന്. ഇന്നത്തെ പ്രസ്ഥനത്തെ  ഇകഴ്ത്താനായി നിങ്ങള്‍ അന്നത്തെ പ്രസ്ഥാനത്തെ പുകഴ്ത്തിയപ്പോഴൊന്നും എന്റെ പൊട്ടമനസ്സിന്‌ നിങ്ങളുടെ ലക്ഷ്യം പിടികിട്ടിയില്ല. അല്ലെങ്കില്‍ ഞാന്‍ ചോദിക്കില്ലായിരുന്നോ “എന്തേ മോനേ ഇതൊന്നും അന്ന് പറയാഞ്ഞത്? ” എന്ന്?

ചിലപ്പോള്‍ ഞാനങ്ങനെയാണ്‌. ചിലപ്പോള്‍ മാത്രമല്ല, എപ്പോഴും…

സ്നേഹത്തോടെ…

തരൂരും ചില സത്യങ്ങളും

Posted ജനുവരി 10, 2010 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: രാഷ്ട്രീയം

Tags: , , , ,
ചില സത്യങ്ങള്‍. പരമമായ ചില സത്യങ്ങള്‍. അതിങ്ങനെ ഒരു വിധം എല്ലാവര്‍ക്കും അറിയുന്നതൊക്കെ തന്നെയാണ്‌. എന്നാലും ആരും അങ്ങനെ വിളിച്ചു കൂവി നടക്കില്ല. അപ്രിയ സത്യമായതു കൊണ്ടാവണം, കേള്‍ക്കാനും പലരും തയ്യാറല്ല. അങ്ങനെ കാലം കഴിക്കുന്നതിനിടെയാണ്‌ ഒരു സത്യവാന്‍ അവതരിക്കുന്നത്. അവതാരം എന്നു തന്നെ ഞാന്‍  പറയും. നൂലിലോ മറ്റോ കെട്ടിയിറക്കി എന്നൊക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പറയുമായിരിക്കും. ഡല്‍ഹി നായരെന്ന് പണിക്കരമ്മാവനും പറയും. പക്ഷേ അങ്ങനെ കൊച്ചാക്കാന്‍ നമ്മളില്ലേ..


പുതിയ സന്ദര്‍ശക വീസാ ചട്ടങ്ങള്‍ക്കെതിരേ റ്റ്വിറ്ററില്‍ “ആഞ്ഞടിച്ച” ആ ധീരന്‌ ആരാധകരുടെ എണ്ണം വീണ്ടും കൂടി. കോണ്‍ഗ്രസ്സുകാര്‍ പതിവു പോലെ വാളെടുത്തു. “തലയിരിക്കുമ്പൊ വാലാടേണ്ട”  എന്ന് കൃഷ്ണ മന്ത്രി.    രാഷ്ട്രീയക്കാരനല്ലാത്ത തരൂരിന്‌ അരാഷ്ട്രീയക്കുഞ്ഞുങ്ങളുടെ അതിഭയങ്കര പിന്തുണ. “സത്യം പറഞ്ഞവനെ ക്രൂശിക്കുന്നേ” എന്നായി നിലവിളി.
അതിലാരും തന്നെ ചോദിച്ചില്ല “ഇതൊക്കെയാണ്‌ ഇവിടെ പരിപാടിയെന്ന് വരുന്നതിനു മുന്‍പേ അറിയാമായിരുന്നില്ലേ?” എന്ന്. ഒരു സുപ്രഭാതത്തില്‍ ഖദറിട്ടപ്പോഴും പിറ്റേന്ന് പത്രികയും സമര്‍പ്പിച്ച് തിരഞ്ഞെടുപ്പിനു നിന്നപ്പോഴും മന്ത്രിപ്പണി തന്നെയായിരുന്നല്ലോ ലക്ഷ്യം. സത്യം തുറന്നു പറയാനായിരുന്നെങ്കില്‍ ഒരുപാട് വഴികള്‍ വേറെയുണ്ടല്ലോ. സുതാര്യതയാണ്‌ ലക്ഷ്യമെങ്കില്‍ ഇനി വിദേശകാര്യ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെല്ലാം – എല്ലാം – പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ എത്തിച്ചു കൊടുക്കാന്‍ ഒരു റ്റ്വിറ്റര്‍ എക്കൗണ്‍ട് തുടങ്ങാല്ലോ.. അവിടെ റ്റ്വീറ്റുന്നത് പക്ഷേ അവനവന്‌ തോന്നുന്നത് ‘മാത്രം’ ആയിരിക്കരുത്. സത്യവും സുതാര്യതയും ഇട്ടാ വട്ടത്തില്‍ ഒതുക്കരുതല്ലോ.  ചേട്ടന്‍ മന്ത്രി പറഞ്ഞതും കേട്ട് മിണ്ടാതിരുന്നപ്പോ ആരാധകരുടെ ഒച്ചപ്പാടൊന്നും വലുതായി കേട്ടില്ല. സത്യത്തിനൊന്നും പഴയ വിലയില്ലെന്നേ..


ഇപ്പോ ദേ ആശാന്‍ മറ്റൊരു സത്യവുമായി വന്നിരിക്കുന്നു. ഗാന്ധിയും നെഹ്റുവും  ഇന്ത്യന്‍ വിദേശകാര്യ നയം മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ ഒരു റണ്ണിംഗ് കമന്ററി പോലെയാണ്‌ രൂപപ്പെടുത്തിയത് എന്ന് പ്രസംഗിച്ചിരിക്കുന്നു. വാളുമായി വീണ്ടും കാങ്ക്രസ്സ് ഇറങ്ങി. ആരാടാ നെഹ്രുവിനെ പറ്റി പറഞ്ഞത്. അദ്ദേഹം കാട്ടിത്തന്ന പാതയിലൂടെ വളരെയധികം കഷ്റ്റപ്പെട്ടിട്ടാണെങ്കിലും രാജ്യത്തെ ഒരുവിധം ഞങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ്‌ ഒരുത്തന്‍ വേണ്ടാതീനം പറയുന്നത്. ഇതൊക്കെ നമ്മള്‍ “നാലതിരുകള്‍ക്കുള്ളില്‍” ഇരുന്നു കൊണ്ട് പറയേണ്ടതല്ലേ. ഖദറൊക്കെയാണ്‌ വേഷമെങ്കിലും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ്‌ കാങ്ക്രസ്സില്‍ പലര്‍ക്കും. പലര്‍ എന്നാല്‍ സ്വന്തമായി എന്തെങ്കിലും ഒരു  അഭിപ്രായമുള്ള ചിലരില്‍ പലര്‍ എന്നര്‍ത്ഥം.


കാര്യങ്ങളുടെ മൊത്തം ഒരു കിടപ്പ് പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സും തരൂരൂം കൂടി നടത്തുന്ന ഈ റ്റോം ആന്‍ഡ് ജെറി കളി മനസ്സിലാകും. തരൂര്‍ ചില സത്യങ്ങള്‍ വിളിച്ചു പറയും. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കും. അഞ്ചാറ് ലക്ഷം പേര്‍ പിന്നെ അതിങ്ങനെ റ്റ്വീറ്റി റ്റ്വീറ്റി കളിക്കും. ആരെങ്കിലും മൂപ്പരുടെ ചെവിക്ക് പിടിക്കുമ്പോള്‍ അങ്ങേര്‌ ആ സത്യം വിഴുങ്ങും. കാര്യങ്ങള്‍ ഒക്കെ പഴയതു പോലെ തന്നെ തുടരും. പറയുന്നത് പലതും ഒള്ളതാണെന്ന് തരൂരിനും കോണ്‍ഗ്രസ്സിനും അറിയാം. കേല്‍ക്കുന്നവര്‍ക്കും അറിയാം. പക്ഷേ അവരില്‍ പലര്‍ക്കും അറിയാത്തത് ഒന്നുണ്ട്: ഒള്ളതെല്ലാം പറയുന്നില്ലാ എന്നത്. ആ ചെവി പിടിയുടെ ആഘാതത്തില്‍ വിഴുങ്ങിയ സത്യത്തിന്റെ രുചിയില്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ ഫ്യൂഡല്‍ രീതികളിലേക്ക് ഊളിയിടും. സത്യം പറഞ്ഞാല്‍ മാത്രം പോരല്ലോ..

ഗോവര്‍ധന്റെ പ്രണയവും ചില പ്രശ്നങ്ങളും

Posted ജനുവരി 4, 2010 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: സമൂഹം

Tags: , ,

ഒരു മകന്‍ പിറന്നു. ഗോവര്‍ധന്‍.  നാലുമാസമാവാറായി. ബാധ്യത, ഉത്തരവാദിത്വം അങ്ങനെ ‘ഭാരങ്ങള്‍’ വീണ്ടുംകൂടിയല്ലോ എന്നോര്‍ത്ത് പലരും സഹതപിച്ചു. ഇരുപത്തിമൂന്നില്‍ കല്യാണം കഴിച്ചപ്പോ കിട്ടിയ സഹതാപത്തിന്റെ അത്ര വരില്ല കേട്ടോ ഇത്. എന്നാലും അവരുടെ ഒരു സമാധാനത്തിനു വേണ്ടി ഞാന്‍ ബാബു നമ്പൂതിരി സ്റ്റൈലില്‍ ചില ദീര്‍ഘനിശ്വാസങ്ങള്‍ പുറപ്പെടുവിക്കും.

സാധാരണ അച്ഛനമ്മമാരുടെ വ്യാകുലതകള്‍ പലതും ഞങ്ങള്‍ക്കുള്ളതായി തോന്നുന്നില്ല. കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്ള കാലത്തോളം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ചിലരൊക്കെ പേടിക്കുന്ന പോലെ അല്പം ‘സ്റ്റാന്‍ഡേര്‍ഡ്’ കുറഞ്ഞാലും കുഴപ്പമില്ല, അവന്‍ അങ്ങ് വളര്‍ന്നോളും എന്ന ഉത്തമ വിശ്വാസം.. “ഡാ മോനെ, അപ്പയെ ഇടയ്ക്കിടെ സ്കൂളില്‍ വിളിപ്പിച്ച് ബുദ്ധിമുട്ടിക്കരുതേ” എന്ന ഒറ്റ അപേക്ഷ മാത്രമേ അവന്റെ മുന്നില്‍ വെക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ എന്റെ റോള്‍ മോഡല്‍ എന്റെ സ്വന്തം പിതാശ്രീ തന്നെ. ആദ്യമായി ഒരു സ്കൂളിന്റെ പടി കയറുമ്പോള്‍ പുള്ളി കമ്പനി തന്നു എന്നതൊഴിച്ചാല്‍ പിന്നീടുള്ള പത്തു-പതിനെട്ട് കൊല്ലത്തെ സ്കൂള്‍-കോളേജ് ജീവിതത്തിനിടെ അറിയാതെ പോലും അങ്ങോര്‍ ആ വഴി വന്നിട്ടില്ല !! ചുരുക്കി പറഞ്ഞാ അവനെ വളര്‍ത്തണ്ടേ എന്ന ചിന്ത ഇല്ല. വളര്‍ത്തുന്നതിലും നല്ലത് വളരുന്നതല്ലേ..?

ഇനി അടുത്ത പ്രശ്നം, ജാതികളും മതങ്ങളും മറ്റും.. തള്ളേ ഇതു പ്രശ്നാവും കേട്ടാ.. ദൈവം തമ്പുരാന്‍ സഹായിച്ച് ഒന്‍പതാം ക്ലാസ്സില്‍ വെച്ച് അവളെ ലൈനടിക്കുമ്പോ വിവരം വളരെ കുറവായിരുന്നു. അതുകൊണ്ട് ജാതിമതങ്ങളെ പറ്റിയുള്ള യാതൊരു  റ്റെന്‍ഷനും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഒന്‍പതാം തരക്കാരന്‍ പത്തിലെ പെണ്ണിനെ എന്തു ധൈര്യത്തില്‍ പ്രേമിക്കും?
( ശബ്ദം താഴ്ത്തിക്കൊണ്ട്:  “അതും ‘താഴ്ന്ന’ ജാതി !!! ശിവ ശിവ, മഹാപാപം!!!” )
“എന്റെ കാര്യം പോട്ട്, നിന്റെ തലയില്‍ എന്തരായിരുന്നു” എന്ന് ഞാന്‍ ഇന്നലെയും കൂടി അവളോട് ചോദിച്ചതാണ്‌.

പക്ഷേ എന്റെ മോന്‍ ഒന്‍പതിലെത്തുമ്പോ സംഗതി പ്രശ്നമാകും. ഇക്കാലത്തെ പ്രേമം അത്ര എളുപ്പമല്ല എന്ന് അവന്‍ വേദനയോടെ തിരിച്ചറിയില്ലേ? (‘ഒന്‍പതിലെത്തുമ്പോ’ എന്നൊക്കെ പറഞ്ഞെന്നേയുള്ളൂ.. ശരിക്ക് രണ്ടിലെത്തുമ്പോ എന്നൊക്കെ വേണ്ടി വരും).

അവന്റെ കാര്യത്തില്‍ ഈയൊരു ആധിയാണ്‌ ഞങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. ചില നേരങ്ങളില്‍ അവനും അതൊക്കെയാലോചിച്ച് ചിന്താനിമഗ്നനനാവാറുണ്ട്. (അത്തരമൊരു നിമിഷം ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്‌ ഈ കാണുന്ന ചിത്രം <=== ).

എന്തായാലും ജാതിയും മതവും നോക്കാതെ പ്രണയിക്കാനുള്ള സര്‍‌വപിന്തുണയും അവന്‌ വാഗ്ദാനം ചെയ്താലോ എന്ന് ആലോചിക്കുകയാണ്‌ ഞങ്ങള്‍. പക്ഷേ അതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ. ഒരു പക്ഷേ കൂടുതല്‍ സങ്കീര്‍ണമാകുന്നതു പോലെ.  പ്രണയിക്കുന്നത് വരെ എത്തുന്നതിനു മുന്‍പേ പ്രശ്നങ്ങളായിരിക്കും..  ഒന്ന് ക്രമാനുസൃതമായി പറഞ്ഞു നോക്കാം..

ആദ്യമായി സ്കൂളില്‍ ചേര്‍ക്കണം. അപ്പൊ ദേ ഭീകരമായ ഒരു പ്രശ്നം. അബ്ദുറഹ്മാനും ലക്ഷ്മിയുമായി ഞാനും സൂര്യയും. ജീവനായി ഗോവര്‍ധന്‍.. ഏഡ് മാഷ് മതം ചോദിക്കും.. ഞാനെന്തു പറയണം? രണ്ട് വഴികള്‍.. ഹിന്ദു അല്ലെങ്കില്‍ ‘മതരഹിതന്‍’. രണ്ടാളും കടുത്ത നിരീശ്വരവാദികള്‍ അല്ലാത്തത് കൊണ്ട് ആദ്യത്തേതാവാനാണ്‌ കൂടുതല്‍ സാധ്യത. ഏഴാം ക്ലാസ്സിലെ പുസ്തകത്തിലെ പോലെ പിന്നീട് സ്വയം തീരുമാനിക്കാന്‍ അവസരം കൊടുക്കുന്നതിനോടും യോജിപ്പാണ്‌.
അടുത്തത് ജാതി – യാതൊരു സംശയവുമില്ല, ആ കോളം ബ്ലാങ്ക്.. ഇതിന്റെ പേരില്‍ ഇനി എന്തെല്ലാം പുകിലാണോ ഉണ്ടാവുക !!
അങ്ങനെ പേരിന്റെ മുന്നിലും പിന്നിലും ഒക്കെ ജാതിവാലുകളുള്ള സഹപാഠികളുടെ കൂടെ സ്കൂളില്‍ കളിച്ച്  ആര്‍മാദിക്കുന്നതിനിടയിലായിരിക്കും ഒരു ദിവസം വീട്ടില്‍ വന്ന് ചോദിക്കുന്നത് :
” അമ്മേ ഞാന്‍ ഹിന്ദുവാണോ അതോ നായരോ? “.
“അതായത് മോനേ…  ”        പറഞ്ഞു തുടങ്ങണം.

അങ്ങനെ ജാതിയുടെയും മതത്തിന്റെയും പ്രസക്തിയും അപ്രസക്തിയും പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായം വരെ ജീനുകളില്‍ ഉറങ്ങിക്കിടക്കുന്ന കാമുകഭാവം ഉണര്‍ത്താതിരുന്നാല്‍ അവനു കൊള്ളാം. ഇല്ലെങ്കില്‍ പിന്നെ
” പ്രണയം തുറന്നുപറഞ്ഞപ്പോ അവളെന്നോട് ജാതി ചോദിച്ചു അപ്പാ.  എനിക്കാ സാധനം ഇല്ലാ എന്നു പറഞ്ഞപ്പോ, താനേത് നാട്ടുകാരനാഡോ എന്നവളെന്നോട് ചോദിച്ച്…”    എന്നു വാവിട്ട് കരയേണ്ടി വരും. ആലോചിച്ചു നോക്കൂ, അച്ഛനമ്മമാരുടെ ഓരോരോ പ്രശ്നങ്ങള്‍ , അല്ലേ..?

മാംഗല്യം തന്തുണാനേനഃ മമജീവന ഹേതുനാഃ

Posted ഡിസംബര്‍ 31, 2009 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: ലേഖനം, സമൂഹം

Tags: , , , ,
കേരളത്തിനും കേരളീയര്‍ക്കും പൊതുവായ ഒരുപാടു പ്രശ്നങ്ങളുണ്ട്‌. അതില്‍ പലതും വെവ്വേറെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. ഇതില്‍ പലതും കേരളീയരുടെ മാത്രം പ്രത്യേകതയല്ല എന്നത് “കേരളാ ബാഷിംഗ്” ഒരു ഹരമാക്കി മാറ്റിയ, അന്യ സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങള്‍ മാത്രം കണ്ട് പരിചയിച്ച NRK സൗകര്യപൂര്‍‌വം മറക്കാറാണ്‌ പതിവ്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന സാമൂഹിക പ്രശ്നങ്ങള്‍ കേരളത്തിന്റെ മാത്രം സവിശേഷതയല്ല എന്ന നിലപാട് ആദ്യം തന്നെ വ്യക്തമാക്കട്ടെ.

ജാതീയമായ ഉച്ചനീചത്വങ്ങള്‍, തറവാടിത്ത ഘോഷണം, സ്ത്രീധനം, അമിതമായ മദ്യാസക്തി, പൊങ്ങച്ചം, കാപട്യം,..   എന്നിങ്ങനെ ഒരു നീണ്ട പട്ടിക തന്നെ നിരത്താന്‍ എളുപ്പത്തില്‍ സാധിക്കും. പക്ഷേ രസകരമായ ഒരു കാര്യം ഇതിന്റെയെല്ലാം ഒരു “കോണ്‍ഫെഡറേഷന്‍” എന്ന് വിശേഷിപ്പിക്കാവുന്നത് പലരും അതിപവിത്രമായി കാണുന്ന വിവാഹ മാമാങ്കങ്ങളെയാണ്‌ എന്നതാണ്‌. നേരത്തെ പറഞ്ഞ എല്ലാ ‘കഴിവുകളും’ പ്രായോഗിക ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഒരു മത്സരമാണ്‌ ഇപ്പൊ വിവാഹങ്ങള്‍. ഒരു ആണും പെണ്ണും ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നത് ചില ചടങ്ങുകളുടെയും വിരുന്നിന്റെയും അകമ്പടിയോട് കൂടിയാകുന്നത് മഹാപാപമെന്നല്ല പറഞ്ഞു വരുന്നത്. ആ അവസരം
എങ്ങനെ സകലമാന കാപട്യത്തിന്റെയും പരീക്ഷണശാലയാകുന്നു എന്നും സ്വതന്ത്രമായി ചിന്തിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടോ എന്നും ഉണ്ടെങ്കില്‍ എന്തുകൊണ്ട് വേറിട്ട ചിന്തകള്‍ വരുന്നില്ല എന്നതുമാണ്‌ പ്രശ്നം.

ലോകം ഇങ്ങനെ കൈക്കുമ്പിളില്‍ വെച്ച് അമ്മാനമാടി എവിടെയെങ്കിലും ഒരു ചെറു വിരലനങ്ങിയാല്‍ പോലും അത് ഞാന്‍ അറിയുമെന്ന് വീമ്പടിച്ച് നടക്കുന്ന “ഹൈ ക്ലാസ്” മലയാളി പോലും കല്യാണം എന്ന് കേള്‍ക്കുമ്പോ ഒരു മടിയും സങ്കോചവും കൂടാതെ, ഒരു ഫൈന്‍ ഫ്ലാഷ് ബാക്ക് എന്ന പോലെ, നിന്ന നില്‍‌പില്‍ ഒരു നൂറ്റമ്പത് വര്‍ഷം പുറകോട്ട് പോകും. എന്നിട്ട് ജാതീയതയ്ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ച്, ചിന്തേരിട്ട് മിനുക്കിസൂക്ഷിക്കുന്ന ആ പഴയ അളവുകോല്‍ പുറത്തെടുക്കും. അതില്‍ വ്യവസ്ഥിതി പണ്ട് നാരായം കൊണ്ട് കുത്തിവരച്ച വലുപ്പച്ചെറുപ്പങ്ങളുടെ അടയാളങ്ങള്‍ കാണാം. അതുകൊണ്ട് ഭാവി വധുവിന്റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കിളരം അളന്നെടുക്കുന്ന പ്രക്രിയയില്‍ സജീവ സാന്നിധ്യമായി തിളങ്ങുന്ന വസ്ത്രം ധരിച്ച് അങ്ങനെ നില്‍ക്കും. അവര്‍ അതില്‍ അഭിമാനം കൊള്ളുന്നു എന്നത് അതിലേറെ രസകരം. തന്റെ സുഹൃത്തുക്കളായ അന്യദേശക്കാര്‍ക്ക് അവന്‍ ജാതിവ്യവസ്ഥയിലെ തന്റെ താരതമ്യേന ഉയര്‍ന്ന സ്ഥാനം വിശദീകരിച്ചു കൊടുക്കും. “തിയ്യത്തികളെ ഇപ്പോ അരയ്ക്കാനൊന്നും കിട്ടുന്നില്ല” എന്ന് തങ്ങളുടെ സ്വകാര്യവേദികളില്‍ പരാതിപറയുന്ന ‘ഉന്നതകുലജാത’കളെ എന്റെ നാട്ടിലൊക്കെ ഇന്നും കാണാം.

ജാതിചിന്തയുടെ അടുത്തപടിയായി കല്യാണവേദികളില്‍ ഒരട്ടഹാസമായി ഉയര്‍ന്ന് കേല്‍ക്കുന്നതാണ്‌ തറവാട്ട് മഹിമയുടെ വര്‍‌ണന. എം.എന്‍ വിജയന്‍ മാഷിന്റെ അഭിപ്രായത്തില്‍ മലയാളിയുടെ ഇടയിലുള്ള ഏറ്റവും കൊടിയ സാമൂഹികവിപത്ത് തറവാടിത്ത ഘോഷണമാണ്‌. “കൊല്ലും കൊലയുമുണ്ടായിരുന്ന തറവാട്” എന്നൊക്കെ പറയുമ്പോള്‍ അഭിമാനപൂരിതമാകുന്ന അന്തരംഗങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ ഒട്ടേറെ ഉണ്ടെന്ന് അതിശയോക്തി കലരാതെ പറയാന്‍ കഴിയും. പ്രേമാഭ്യര്‍ഥന നടത്തുന്നതിനു മുന്‍പായി തറവാട്ട് മഹിമ അന്വേഷിക്കുന്ന ഒരു കൗമാരം സാധാരണയാണ്‌. ഈ ‘മഹിമ’യുടെ പിന്നാമ്പുറ കഥകള്‍ അറിയണമെങ്കില്‍ നാടിന്റെ ചരിത്രം അല്പമൊന്ന് മനസ്സിലാക്കിയാല്‍ മതിയാകും.
മരുമകന്റെ കല്യാണത്തിനു പോയ ഒരു കാരണവരെ കൂട്ടാതെ ബസ് തിരിച്ചു പോയ ഒരു സംഭവം ഉണ്ടായിരുന്നു എന്റെ നാട്ടില്‍. സദ്യ ഉണ്ടശേഷം പെണ്ണിന്റെ വീട്ടുവളപ്പിലെ തെങ്ങിന്റെ കണക്കെടുക്കാന്‍ പോയതായിരുന്നു അദ്ദ്യേം. ചില്ലറ രൂപമാറ്റ്ങ്ങള്‍ ഉണ്ടെങ്കിലും ഇന്ന് ചെറുപ്പകാര്‍ പോലും പെണ്‍‌വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ തല്പരരാണ്.
“എത്ര സ്ത്രീധനം കിട്ടി അളിയാ” എന്ന ചോദ്യത്തിന്‌ “പത്തു ലക്ഷം” എന്ന് മറുപടി പറയുന്നവന്റെ മുഖത്തുനോക്കി “സ്ത്രീധനം വാങ്ങാന്‍ നാണമില്ലല്ലോടാ നിനക്ക്” എന്ന് പറയാനുള്ള ആര്‍ജ്ജവം ഇന്ന് ഒരു ശരാശരി മലയാളി യുവാവിനില്ല. അങ്ങനെ സ്ത്രീധനത്തിനും മാന്യത കല്പിച്ചുകൊടുത്തിരിക്കുന്നു.. പോരാത്തതിനു ഡൗറി എന്ന ഓമനപ്പേരും!!! നമ്മുടെ വിവാഹ വേളകളില്‍ സജീവ സാന്നിധ്യമായ മറ്റൊരു വിപത്താണ്‌ ഈ ‘വിലയിടല്‍’.

പൊങ്ങച്ചമാണ്‌ അടുത്തത്. നടക്കുന്ന ജ്വല്ലറിക്കട എന്ന പോലെ “സര്‍‌വാഭരണവിഭൂഷിതയായ മകള്‍”  എന്ന മാതാപിതാക്കളുടെ മോഹം മനസ്സിലാക്കാം – പഴയ ചിന്ത, പഴയ രീതി എന്ന് സമാധാനിക്കാം. പക്ഷേ അതിനെതിരെ നെറ്റിചുളിച്ച് പോലും വിയോജിപ്പ് പ്രകടിപ്പിക്കാത്ത യുവത്വം ‘പ്രബുദ്ധത’യുടെ ഭാവി വാഗ്ദാനങ്ങള്‍ തന്നെ!! കെട്ടിയൊരുക്കി സ്റ്റേജില്‍ നിര്‍ത്തി വരുന്നവര്‍ക്കു കൈ കൊടുത്ത് അവരുടെ കൂടെ ഫോട്ടോ എടുക്കുക എന്ന യാന്ത്രികവും കാപട്യം നിറഞ്ഞതുമായ പ്രക്രിയ ആരോ എങ്ങോ തുടങ്ങിവെച്ചതാണെന്ന തിരിച്ചറിവില്ലാത്തതും അത് അങ്ങനെ തന്നെ തുടരേണ്ടതുണ്ടോ എന്ന ചോദ്യം പരസ്പരം ചോദിക്കാത്തതും ആണ്‌ പ്രശ്നം.
“കാപട്യത്തിന്റെ വേദപുസ്തകത്തില്‍” വിവാഹത്തിനു പ്രത്യേക സ്ഥാനമുണ്ട്. വെളുക്കെയുള്ള ചിരിയും, വേനല്‍ച്ചൂടിലെ കോട്ടിട്ട് നില്‍‌പ്പും, അടിസ്ഥാനരഹിതമായ ചില ആചാരങ്ങളും, ബൊക്കെ കൈമാറ്റം പോലെയുള്ള ചിരിപ്പിക്കുന്ന ചില ‘മനോഹരമായ ആചാരങ്ങളും’ എല്ലാം കൂടെച്ചേര്‍ന്ന് പൊങ്ങച്ചത്തിന്‌ കാപട്യത്തിലുണ്ടായതു പോലെയാണ്‌ ഇന്ന് നമ്മുടെ കല്യാണ ചടങ്ങുകള്‍..
ഈ പറഞ്ഞതിന്റെയൊക്കെ ഒരു രത്ന ചുരുക്കം:
“മുന്‍പേ നടന്ന ഗോക്കള്‍” അങ്ങനെ പലതും ചെയ്തിട്ടുണ്ടാവും , എന്നു വെച്ച് നമ്മളെന്തിനാണ്‌ ഹേ അതൊക്കെ അങ്ങനെ തന്നെ പിന്തുടരുന്നത്? അഥവാ “പിന്‍പേ ഗമിക്കുന്നത്”? ഒന്നു മാറി ചിന്തിച്ചുകൂടെ? അല്ല, എന്താ പ്രശ്നംന്ന് നോക്കാല്ലോ…!!

Add to FacebookAdd to DiggAdd to Del.icio.usAdd to StumbleuponAdd to RedditAdd to BlinklistAdd to TwitterAdd to TechnoratiAdd to Yahoo BuzzAdd to Newsvine

കോപ്പന്‍‌ഹേഗന്‍ വിരല്‍ ചൂണ്ടുന്നത്

Posted ഡിസംബര്‍ 7, 2009 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: രാഷ്ട്രീയം, ലേഖനം

Tags: , ,

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്  ഒരു ധാരണ ഉണ്ടാക്കാമെന്ന പ്രതീക്ഷയില്‍ ലോകരാഷ്ട്രങ്ങള്‍ കോപ്പന്‍‌ഹേഗനില്‍ സമ്മേളിക്കുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സമ്മേളനം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ലോകമെമ്പാടും നടക്കുന്ന ചര്‍ച്ചകളുടെയും അതു വഴി ഉരുത്തിരിഞ്ഞു വരുന്ന ധാരണകളുടെയും ഒരു സ്റ്റേജ് പെര്‍ഫൊര്‍മന്‍‍സായിരിക്കും അവിടെ മിക്കവാറും നടക്കുക. അതിനാല്‍ തന്നെ സമ്മേളനത്തിന്റെ അവസാനം ആരും അത്ഭുതങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.

അരപ്പട്ടിണിയും അരക്ഷിതാവസ്ഥയും വ്യവസ്ഥിയിന്മേല്‍ വര്‍ധിച്ചു വരുന്ന അവിശ്വാസവും അസന്തുലിതമായ സാമ്പത്തിക വളര്‍ച്ചയുടെ ഉപോല്പ്പന്നമെന്നോണം സം‌ഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണവും എല്ലാം ചേര്‍ന്ന് ഒരു വല്ലാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്ന പാവങ്ങളുടെ പേരിലായിരിക്കും നമ്മുടെ പ്രതിനിധികള്‍ കോപ്പന്‍‌ഹേഗനില്‍ വാദഗതികള്‍ നിരത്തുക എന്ന് പ്രതീക്ഷിക്കാം. അതേ സമയം പടിഞ്ഞാറിന്റെ മുന്‍പില്‍ മുട്ടിടിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഒട്ടേറെ ആശങ്കകള്‍ ഉയര്‍ത്തുന്നു. സമീപകാലത്ത് ഇന്ത്യന്‍ നിലപാടുകളില്‍ വന്ന ചാഞാട്ടമാണ്‌ ഇത്തരം ആശങ്കകളുടെ മുഖ്യ നിദാനം.

ശാസ്ത്ര ലോകത്ത് ഇന്നും തുടരുന്ന ചില പ്രതിവാദങ്ങള്‍ ഒഴിച്ചാല്‍, ഔദ്യോഗിക തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും അതിന്റെ പ്രശ്നങ്ങളെ പറ്റിയും നല്ല അവബോധം വന്നിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ ചരിത്ര പരമായ ഉത്തരവാദിത്വം കണക്കിലെടുക്കുകയും ഭൂമിയുടെ മൊത്തം താല്പര്യം മുന്‍‌നിര്‍ത്തി സാങ്കേതിക വിദ്യയുടെ ലഭ്യത (ബൗദ്ധിക സ്വത്തവകാശത്തിന്റെ ചതിക്കുഴികളില്ലാതെ) ഉറപ്പു വരുത്തുകയും സമ്പത്തിക നിധി രൂപീകരിക്കുകയും ചെയ്താല്‍ മാത്രമേ പ്രത്യാശയ്ക്കു വകയുള്ളൂ. ഇന്ത്യയുടെയും ഈ രാജ്യം നേതൃത്വം കൊടുക്കുന്ന ഒരു ചേരിയുടെയും ഈ പ്രഖ്യാപിത നിലപാടില്‍ ജയറാം രമേഷും കൂട്ടരും എത്ര മാത്രം വെള്ളം ചേര്‍ക്കും എന്നതാണ്‌ ഇനിയുള്ള ദിവസങ്ങളില്‍ കാത്തിരുന്നു കാണേണ്ടത്.

നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ക്രമങ്ങള്‍ പാടെ മാറ്റിമറിക്കുന്ന രീതിയിലുള്ള ഒരു മാറിചിന്തിക്കല്‍ ഇല്ലെങ്കില്‍ ആഗോളതാപനം എന്ന പ്രശ്നം അപരിഹാര്യമായി അങ്ങനെ തന്നെ കിടക്കും. മറ്റൊരു പോംവഴി ആഘാതം പരമാവധി കുറയ്ക്കുക എന്നതാണ്‌. ഇതു തന്നെയായിരിക്കണം കോപ്പന്‍‌ഹേഗനില്‍ പത്ത് ദിവസം നടക്കുന്ന വാദപ്രതിവാദങ്ങളില്‍ പങ്കെടുക്കുന്നവരുടെയും ഉള്ളിലിരിപ്പ്, പുറത്ത് പറയുന്നില്ലെങ്കിലും.

1 + (-1) = 0  എന്ന രീതിയിലുള്ള കാര്‍ബ്ബണ്‍ വിപണന രീതികളിലൂടെ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനുള്ള വികസിത ലോകത്തിന്റെ ശ്രമം ആതിഥേയരായ ഡെന്മാര്‍ക്കിന്റെ നിര്‍ദ്ദേശങ്ങളിലൂടെ വെളിവാക്കപ്പെട്ടു. ഈ കുരുക്കില്‍ നമ്മളും വീഴുമോ എന്നു ഉറപ്പിച്ചു പറയാന്‍ ഇനിയും കാത്തിരിക്കണം.  ഇതു വരെ കൂടെ നിന്ന ഒരു ബ്ലോക്കിനെ വഞ്ചിച്ച് ജി-20 ല്‍ ചേരുന്നതായിരിക്കും നമ്മുടെ ‘നിലവാര’ത്തിന്‌ ചേര്‍ന്നത് എന്ന് ജയറാം രമേഷ് മന്മോഹന്‍ സിങിന്റെ ചെവിയില്‍ ഓതിയ വാര്‍ത്ത ഈയിടെ പുറത്തു വന്നതാണല്ലോ. ഇതിന്റെ കൂടെ വായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട് – അമേരിക്കന്‍ ഇന്ത്യക്കാരായ കുറേ ശാസ്ത്രജ്ഞര്‍  തുടര്‍ച്ചയായി ലേഖനങ്ങളും, സെമിനാറുകളും ഒക്കെ വഴി ഇന്ത്യയുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടത്തിയിരുന്നു.

ദീര്‍ഘവീക്ഷണത്തോടെയുള്ള ചില ചുവടുകള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു എന്നത് വിസ്മരിക്കുന്നില്ല. എട്ട് കാലാവസ്ഥാ മിഷനുകള്‍ പ്രഖ്യാപിച്ച് അവയില്‍ രണ്ടെണ്ണം ഇതിനകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അതിശക്തമായ ബോധവല്‍ക്കരണ യജ്ഞമാണ്‌ ഇതിന്റെ അടുത്തപടിയായി വേണ്ടത്. ഇവിടെയാണ്‌ ഭരണകൂടത്തിന്റെ ദിശാബോധവും ഇഛാശക്തിയും പരീക്ഷിക്കപ്പെടുക. ഈ വെല്ലുവിളി എത്ര മാത്രം അത്മാര്‍ഥമായി ഏറ്റെടുക്കുവാന്‍ നമുക്കു കഴിയുന്നു എന്നതിനനുസരിച്ചിരിക്കും ഇനി വരുന്ന നാളുകളില്‍ ലോക ക്രമത്തില്‍ നമ്മുടെ സ്ഥാനം. അല്ലാതെ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയായിരിക്കില്ല.

പത്രങ്ങള്‍ വിഴുങ്ങിയ വനിതാ സം‌വരണ ബില്‍

Posted സെപ്റ്റംബര്‍ 17, 2009 വഴി Bijin | ബിജിന്‍
വിഭാഗങ്ങള്‍: ലേഖനം

Tags: , , ,

ഫോര്‍ത്ത് എസ്റ്റേറ്റിന്‌ ജനാധിപത്യത്തില്‍ അതിന്റേതായ സ്ഥാനമുണ്ട്. അതിന്റെ പ്രാധാന്യം സമൂഹം മനസ്സിലക്കിയതു കൊണ്ട് തന്നെയാണ്‌ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റാറുള്ളതും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരാറുള്ളതും. അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പുമെല്ലാം നീറുന്ന ഓര്‍മ്മകളായി ഇന്നും പ്രസക്തമാണ്‌. ഇത്രയും പറയുന്നത് മാധ്യമ മേഖലയ്ക്ക് സമൂഹം കല്പ്പിച്ചു കൊടുത്ത ഈ സ്വാതന്ത്ര്യം ചില മുന്‍‌വിധികളുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഓര്‍മ്മപ്പെടുത്താനാണ്‌.
ജനപക്ഷ ചിന്തയുടെയും നിഷ്പക്ഷതയുടെയും അന്ത:സത്ത കലര്‍പ്പ് കലരാതെ സൂക്ഷിക്കും എന്ന മുന്‍‌വിധി.

2009 സെപ്റ്റംബര്‍ 16നു കേരള നിയമസഭ സുപ്രധാനമായ ഒരു ബില്‍ പാസാക്കി നിയമമാക്കി. ഇതിന്റെ പ്രാധാന്യം അറിയാത്തതു കൊണ്ടല്ല നമ്മുടെ പല ‘നിഷ്പക്ഷ’ മാധ്യമങ്ങളും ആ വാര്‍ത്ത മുക്കിയത്. 1994 ലെ പഞ്ചായത്ത് രാജ്,മുനിസിപ്പല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി റിപ്പോര്‍ട്ട് ചെയ്ത രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. മാതൃഭൂമിയിലോ മനോരമയിലോ മഷിയിട്ട് നോക്കിയിട്ടു പോലും ഈ വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ല. (ഇനി എന്റെ അന്വേഷണത്തിന്റെ പ്രശ്നമാണെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കുക. വിനയത്തോടെ തിരുത്തുന്നതായിരിക്കും).

ദേശാഭിമാനിയും കേരള കൗമുദിയും ദീപികയും ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത എങ്ങനെ മനോരമയും മാതൃഭൂമിയും കാണാതെ പോയി? എന്റെ ഫോക്കസ് മാതൃഭൂമിയിലായിരുന്നു. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ (ഭരണ സമിതികളിലും സ്റ്റാന്‍ഡിംഗ് കമ്മറ്റികളിലും അടക്കം) 50 ശതമാനം സ്ത്രീ സ‌ം‌വരണം നിയമത്തിലൂടെ ഉറപ്പു വരുത്തിയത് ഒരു വാര്‍ത്തയേ അല്ലേ? വിരുദ്ധാഭിപ്രായങ്ങള്‍ സ്വാഭാവികം, പക്ഷേ ഇതു എത്രയോ താഴ്ന്നു പോയി. “ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമില്ല” എന്ന് ജനങ്ങളുടെ മുഖത്ത് ആട്ടുന്ന രീതിയാണിത്.

മാതൃഭൂമിയുടെ ഇരട്ടത്താപ്പിന്‌ ചില സാക്ഷ്യങ്ങള്‍:

ആഗസ്റ്റ് മാസം 27ന്‌ ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇവിടെ. കേന്ദ്ര സര്‍ക്കാര്‍ സമാന സ്വഭാവമുള്ള ബില്ലിന്‌ അംഗീകാരം നല്‍കിയതാണ്‌ വാര്‍ത്ത. അപ്പോ വാര്‍ത്ത കൊടുക്കാം, സര്‍ക്കാരാണ്‌ അഥവാ ഭരണകക്ഷിയാണ്‌ പ്രശ്നം.

കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലിനെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി എന്നത് രസകരമായ മറ്റൊരു വസ്തുത. ഇതാ ലിങ്ക്.
(വെറും ” കണ്‌ട്രികളായ മലയാളീസ് ” ഇംഗ്ലീഷ് എഡിഷന്‍ വായിക്കില്ല എന്നു വീരന്‍ കരുതിയോ ആവോ !!)

അറിയാനുള്ള അവകാശം നിഷേധിക്കുന്ന ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇത്തരം സമീപനങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലേ?